തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകൻ രാജുവിനെ മർദ്ദിച്ച ദേവസ്വം ബോർഡ് ജീവനക്കാരുടെ നടപടിയിൽ കേരള പത്രപ്രവർത്തക അസ്സോസിയേഷൻ സംസ്ഥാന സമിതി പ്രതിഷേധിച്ചു.
രാജുവിനെ മർദ്ദിക്കുകയും ദൃശ്യങ്ങൾ നിർബന്ധപൂർവ്വം ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് സമിതി വിലയിരുത്തി.
കോടതി വിലക്കേർപ്പെടുത്തിയ ഭാഗത്തുനിന്നല്ല രാജു ദൃശ്യങ്ങൾ പകർത്തിയതെന്ന് അസ്സോസിയേഷൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നിയമപരമായ തടസ്സങ്ങളില്ലാത്ത ഇടത്ത് ജോലി ചെയ്ത മാധ്യമപ്രവർത്തകന് നേരെ ഉണ്ടായ ഈ അതിക്രമം ജനാധിപത്യ സംവിധാനത്തിന് തന്നെ അപമാനമാണെന്ന് യോഗം കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് മധു കടുത്തുരുത്തി, ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ, ട്രഷറർ ബൈജു പെരുവ, രക്ഷാധികാരി ജി ശങ്കർ വൈസ് പ്രസിഡണ്ടുമാരായ കണ്ണൻ പന്താവൂർ, ബൈജു മേനാച്ചേരി, എൻ ധനഞ്ജയൻ, സെക്രട്ടറിമാരായ വി എസ് ഉണ്ണികൃഷ്ണൻ, അഭിലാഷ് പിണറായി, മംഗലം ശങ്കരൻകുട്ടി, മനോജ് കടമ്പാട്ട്, പ്രത്യേക ക്ഷണിതാക്കളായ കെ കെ അബ്ദുള്ള, ഗോപി ചക്കുന്നത്ത് എന്നിവർ പങ്കെടുത്തു.


