എസ്‌ഐടി റിപ്പോർട്ട് നിർണായകമായി; ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ പരിഗണിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നടപടി
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിലെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണത്തെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ പരിഗണിച്ചാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടപടി സ്വീകരിച്ചത്.
ഗൺമാൻ മർദനക്കേസ് അട്ടിമറിക്കാൻ പൊലീസ് ഉന്നതതലത്തിൽ ഇടപെടൽ ഉണ്ടായെന്ന കണ്ടെത്തലാണ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് ആഭ്യന്തര വകുപ്പ് കർശന നടപടിയിലേക്ക് കടന്നത്.
നിലവിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) ചെയർമാനും മാനേജിങ് ഡയറക്ടറുമായാണ് എം.ആർ. അജിത് കുമാർ പ്രവർത്തിച്ചുവരുന്നത്. അദ്ദേഹത്തിന് സംസ്ഥാന പൊലീസിന്റെ ക്രമസമാധാന ചുമതല ഉണ്ടായിരുന്ന കാലഘട്ടത്തിലാണ് ആലപ്പുഴയിൽ നവകേരള സദസ്സ് ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
തുടർന്ന് മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ ക്രൂരമായി മർദിച്ചുവെന്ന ആരോപണം വ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ സത്യം പുറത്തുകൊണ്ടുവരുന്നതിനായി പുതിയ സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
അന്വേഷണത്തിനിടെ ഗൺമാൻമാരെ സംരക്ഷിക്കുന്നതിനായി പൊലീസ് ഉന്നതതലത്തിൽ നിന്ന് ഇടപെടൽ ഉണ്ടായതായി എസ്‌ഐടി കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. കേസിന്റെ ഗതി മാറ്റാൻ ശ്രമം നടന്നതായും അതിൽ എം.ആർ. അജിത് കുമാറിന്റെ ഇടപെടൽ ഉണ്ടായെന്നുമുള്ള കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.
ഗൺമാൻ മർദനക്കേസിൽ നടപടി വൈകുന്നതിനെതിരെ പുതിയ സർക്കാരിനും നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. യുഡിഎഫ് പ്രതിപക്ഷത്തിരുന്ന കാലത്ത് തന്നെ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ശക്തമായ രാഷ്ട്രീയ ആരോപണങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. അധികാരത്തിലെത്തിയ ശേഷവും അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകാത്തത് ചർച്ചകൾക്കും സംശയങ്ങൾക്കും ഇടയാക്കിയിരുന്നു.
എന്നാൽ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചതോടെ സംശയങ്ങൾക്കും വിമർശനങ്ങൾക്കും വിരാമമിട്ടുകൊണ്ട് ആഭ്യന്തര വകുപ്പ് കർശന നടപടിയിലേക്ക് കടന്നിരിക്കുകയാണ്. അന്വേഷണത്തിന്റെ തുടർനടപടികളും എസ്‌ഐടി റിപ്പോർട്ടിലെ മറ്റ് കണ്ടെത്തലുകളും വരും ദിവസങ്ങളിൽ നിർണായകമാകുമെന്നാണ് രാഷ്ട്രീയ-ഭരണവൃത്തങ്ങൾ വിലയിരുത്തുന്നത്.
