the digital signature of the temple city

ഗുരുവായൂരപ്പന്റെ തിരുനടയിൽ വീണ്ടും മേൽശാന്തിയായി പഴയത്ത് പി.എം. സതീശൻ നമ്പൂതിരി

നറുക്കെടുപ്പിലൂടെ രണ്ടാം തവണ നിയമനം; ഒക്ടോബർ ഒന്നു മുതൽ ആറുമാസം ക്ഷേത്രസേവനം — ഭഗവാനോട് പ്രാർത്ഥിച്ചതെല്ലാം ഗുരുവായൂരപ്പൻ തന്നുവെന്ന് നിറകണ്ണുകളോടെ പുതിയ മേൽശാന്തി

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുതിയ മേൽശാന്തിയായി ഗുരുവായൂർ പുത്തമ്പല്ലി പഴയത്ത് മനയിൽ ബ്രഹ്മശ്രീ പി.എം. സതീശൻ നമ്പൂതിരിയെ (58) നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഒക്ടോബർ ഒന്നുമുതൽ ആറുമാസത്തേക്കാണ് പുതിയ മേൽശാന്തിയുടെ നിയമനം. ക്ഷേത്രത്തിലെ ഓതിക്കൻ കുടുംബാംഗമായ പഴയത്ത് സതീശൻ നമ്പൂതിരിക്ക് ഗുരുവായൂരപ്പന്റെ മേൽശാന്തിയായി ചുമതലയേൽക്കുന്നത് ഇത് രണ്ടാം തവണയാണ്.നേരത്തെ 2014 ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ അദ്ദേഹം ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി സേവനം അനുഷ്ഠിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിലും മേൽശാന്തിയുടെ ചുമതല നിർവഹിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. 2020 ഏപ്രിൽ മുതൽ ഒക്ടോബർ 16 വരെ ക്ഷേത്രത്തിലെ മേൽശാന്തിയുടെ ചുമതല അദ്ദേഹം നിർവഹിച്ചു.

- Advertisement -

വ്യാഴാഴ്ച ഉച്ചപൂജയ്ക്കുശേഷം നട തുറന്ന സമയത്താണ് പുതിയ മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്. ക്ഷേത്രത്തിലെ നമസ്കാര മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാടിന്റെ നിർദേശാനുസരണമായിരുന്നു നടപടി ക്രമങ്ങൾ.വെള്ളിക്കുടത്തിൽ നിക്ഷേപിച്ച പേരുകളിൽ നിന്ന് നിലവിലെ മേൽശാന്തി ടി.എം. നാരായണൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. മേൽശാന്തി സ്ഥാനത്തേക്ക് ലഭിച്ച 43 അപേക്ഷകളിൽ യോഗ്യരായ 33 പേരുടെ പേരുകളാണ് അന്തിമ നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത്. ഈ നറുക്കെടുപ്പിലാണ് പി.എം. സതീശൻ നമ്പൂതിരിയുടെ പേര് ഭാഗ്യമായി ഉയർന്നത്.നറുക്കെടുപ്പിന് മുന്നോടിയായി മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ വിജ്ഞാപനം ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ ഭക്തജനങ്ങളെ സാക്ഷിയാക്കി വായിച്ചു. തുടർന്ന് തന്ത്രി നിർദേശിച്ച പ്രകാരം നറുക്കെടുപ്പ് നടപടികൾ പൂർത്തിയാക്കി.

പ്രാർത്ഥിച്ചതെല്ലാം ഗുരുവായൂരപ്പൻ തന്നു”

പുതിയ മേൽശാന്തി നിയമനവാർത്ത അറിഞ്ഞപ്പോൾ നിറകണ്ണുകളോടെയാണ് പി.എം. സതീശൻ നമ്പൂതിരി പ്രതികരിച്ചത്.“ഭഗവാനോട് പ്രാർത്ഥിച്ചിരുന്നു. കേണപേക്ഷിച്ചു. കർക്കടകമാസത്തിൽ ഭജനയുമിരുന്നു. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹമാണ്. പ്രാർത്ഥിച്ചു പറഞ്ഞതെല്ലാം ഗുരുവായൂരപ്പൻ തന്നിട്ടുണ്ട്” — അദ്ദേഹം പറഞ്ഞു.ഗുരുവായൂരപ്പന്റെ സന്നിധിയിൽ വീണ്ടും മേൽശാന്തിയായി സേവനം ചെയ്യാൻ ലഭിച്ച അവസരത്തെ വലിയ അനുഗ്രഹമായാണ് അദ്ദേഹം കാണുന്നത്.

58 കാരനായ പി.എം. സതീശൻ നമ്പൂതിരി പൊട്ടക്കുഴി നാരായണൻ നമ്പൂതിരിയിൽ നിന്നാണ് താന്ത്രിക കർമങ്ങൾ അഭ്യസിച്ചത്. ബി.എസ്.സി. മാത്‌സ് ബിരുദധാരിയാണ്. ഗുരുവായൂർ ക്ഷേത്രത്തിലെ ഓതിക്കൻ കുടുംബ പാരമ്പര്യവുമായി ബന്ധപ്പെട്ട പഴയത്ത് മനയിൽ നിന്നുള്ള സതീശൻ നമ്പൂതിരിക്ക് ക്ഷേത്രാചാരങ്ങളിലും താന്ത്രിക കർമങ്ങളിലും ദീർഘകാല പരിചയമുണ്ട്.ഒറ്റപ്പാലം ലക്കിടി മേച്ചേരി മനയിൽ ഷീജ അന്തർജനം ആണ് പത്നി. മക്കളായ ശ്രീരഞ്ജിനി ആയുർവേദ ഡോക്ടറും ശ്രീവിദ്യ സോഫ്റ്റ്‌വെയർ എൻജിനീയറുമാണ്.

സെപ്റ്റംബർ 30ന് രാത്രിയിൽ ചുമതലയേൽക്കും

പുതിയ മേൽശാന്തി ക്ഷേത്രത്തിൽ ഭജനം നടത്തിയ ശേഷം സെപ്റ്റംബർ 30ന് രാത്രി ഔദ്യോഗികമായി ചുമതലയേൽക്കും. തുടർന്ന് ആറുമാസക്കാലം ക്ഷേത്രത്തിൽ താമസിച്ച് പുറപ്പെടാശാന്തിയായി ഗുരുവായൂരപ്പന് നിത്യപൂജകളും അനുബന്ധ ക്ഷേത്രകർമങ്ങളും നിർവഹിക്കും.മേൽശാന്തി സ്ഥാനത്തേക്കുള്ള നറുക്കെടുപ്പിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവർ സാക്ഷ്യം വഹിച്ചു. ഭക്തജനങ്ങളും മാധ്യമപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ക്ഷേത്രം ഡി.എ.എം. രാധ, ഭരണവിഭാഗം ഡി.എ. പ്രമോദ് കളരിക്കൽ, പ്രസിദ്ധീകരണ വിഭാഗം മാനേജർ കെ.ജി. സുരേഷ് കുമാർ, പി.ആർ.ഒ. വിമൽ ജി. നാഥ്, അസിസ്റ്റന്റ് മാനേജർമാരായ എ.വി. പ്രശാന്ത്, ഹരിദാസ്, ജിഷ എന്നിവരും മറ്റ് ദേവസ്വം ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ ഒരിക്കൽ കൂടി മേൽശാന്തിയായി സേവനം ചെയ്യാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പഴയത്ത് പി.എം. സതീശൻ നമ്പൂതിരി. ഭക്തിയും പാരമ്പര്യവും ക്ഷേത്രാചാരങ്ങളും ഒത്തുചേരുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത ആറുമാസത്തെ നിത്യപൂജകൾക്ക് പുതിയ മേൽശാന്തിയുടെ നേതൃത്വത്തിൽ തുടക്കമാകും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts