“അഹിന്ദു വിശ്വാസികൾക്ക് ഗുരുവായൂരിൽ തന്നെ ക്ഷേത്രപ്രവേശന നടപടികൾ ഒരുക്കണം; ദേവസ്വം നേതൃത്വം നൽകണമെന്ന് പൈതൃകം ഗുരുവായൂർ”
ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രപ്രവേശന ദിനം ആചരിച്ചു. വിശ്വാസികളായ അഹിന്ദുക്കൾക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം ലഭ്യമാക്കുന്നതിനായി നിലവിൽ കോഴിക്കോട് ആര്യസമാജം വഴി നടപ്പിലാക്കുന്ന വൈദിക കർമ്മങ്ങളും നിയമപരമായ നടപടിക്രമങ്ങളും ഗുരുവായൂരിൽ തന്നെ ഒരുക്കേണ്ടതുണ്ടെന്നും, അതിനായി ഗുരുവായൂർ ദേവസ്വം ഭരണസമിതി നേതൃത്വം നൽകുകയും സർക്കാരിന്റെ അനുമതി നേടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ക്ഷേത്രപ്രവേശന ദിനാചരണത്തോടനുബന്ധിച്ച് ചേർന്ന യോഗം ആവശ്യപ്പെട്ടു.
നിലവിൽ വിശ്വാസികളായ അഹിന്ദുക്കൾ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് കോഴിക്കോട് ആര്യസമാജം നൽകുന്ന സർട്ടിഫിക്കറ്റുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി കോഴിക്കോട് വരെ യാത്ര ചെയ്ത് വിവിധ കർമ്മങ്ങളിൽ പങ്കെടുക്കേണ്ട സാഹചര്യം പലർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ഗുരുവായൂരിൽ തന്നെ സമാനമായ ഒരു സംവിധാനം ആരംഭിക്കേണ്ടതിന്റെ ആവശ്യകത യോഗം ശക്തമായി ഉന്നയിച്ചത്.
അടുത്ത വർഷം ക്ഷേത്രപ്രവേശന ദിനത്തിന്റെ എൺപതാം വാർഷികാഘോഷം ഗുരുവായൂർ ദേവസ്വം നേരിട്ട് ഏറ്റെടുത്ത് വിപുലമായി സംഘടിപ്പിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ക്ഷേത്രപ്രവേശന സമരത്തിന്റെ ചരിത്രപരമായ പ്രാധാന്യവും സാമൂഹിക നവോത്ഥാനത്തിൽ അതുവഹിച്ച പങ്കും പുതുതലമുറയ്ക്ക് കൂടുതൽ പരിചയപ്പെടുത്തേണ്ടതുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.
പൈതൃക മന്ദിരത്തിൽ നിലവിളക്ക് കൊളുത്തിയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. എസ്എൻഡിപി മേഖല പ്രസിഡന്റ് പി. എസ്. പ്രേമാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു.ഗുരു ഗുരുവായൂർ മുഖ്യപ്രഭാഷണം നടത്തി. വേട്ടുവ സഭ സംസ്ഥാന കമ്മിറ്റി അംഗം കെ. കെ. ചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട തന്റെ ഓർമ്മകളും അനുഭവങ്ങളും ഇ. രാധാകൃഷ്ണൻ പങ്കുവെച്ചു.
ആലക്കൽ രാധാകൃഷ്ണൻ, മധു കെ. നായർ, കെ. കെ. വേലായുധൻ, മുരളി അകമ്പടി എന്നിവരുൾപ്പെടെ നിരവധി പേർ ചടങ്ങിൽ സംസാരിച്ചു. സാമൂഹിക സമത്വത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ക്ഷേത്രപ്രവേശന ദിനാചരണം സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു
