“ജനങ്ങളെ ചൂഷണം ചെയ്യുന്ന കേന്ദ്രനയങ്ങൾ അവസാനിപ്പിക്കണം”; ഗുരുവായൂരിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്
ഗുരുവായൂർ: രാജ്യത്ത് ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധനവിലക്കെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ശക്തമായ പ്രതിഷേധ വേദിയായി. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹപരമായ സാമ്പത്തിക നയങ്ങൾക്കെതിരെയായിരുന്നു കിഴക്കെനട പെട്രോൾ പമ്പിന് മുന്നിൽ സംഘടിപ്പിച്ച സമരം. വർദ്ധിച്ചുവരുന്ന പെട്രോൾ-ഡീസൽ വില സാധാരണ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുകയാണെന്നും വിലക്കയറ്റം എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി.എസ്. സൂരജിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ ജനങ്ങളുടെ നിത്യജീവിത ആവശ്യങ്ങളെ അവഗണിച്ച് കോർപ്പറേറ്റുകൾക്ക് അനുകൂലമായ നയങ്ങളാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ധനവില വർദ്ധനവിനെ തുടർന്ന് ചരക്കു ഗതാഗത ചെലവ് ഉയരുകയും അതിന്റെ പ്രതിഫലനമായി അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ സമരത്തിൽ ആർ. രവികുമാർ, ഓ.കെ.ആർ. മണികണ്ഠൻ, ബഷീർ പൂക്കോട്, കെ.പി. ഉദയൻ, ശശി വാറണാട്ട്, റെയ്മണ്ട് മാസ്റ്റർ, വി.കെ. സുജിത്, വി.എസ്. നവനീത്, ബാലൻ വാറണാട്ട്, ലാസർ മാസ്റ്റർ, സ്റ്റീഫൻ ജോസ്, ഹരി എം. വാര്യർ, ശശി വല്ലാശ്ശേരി, എ.കെ. ഷൈമിൽ, പ്രദീഷ് ഓടാട്ട് എന്നിവർ പ്രസംഗിച്ചു. പ്രിയാ രാജേന്ദ്രൻ, ബിന്ദു നാരായണൻ, സുഷാ ബാബു, വി.കെ. മഹിജ, ചന്ദ്ര രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പോഷക സംഘടന നേതാക്കളായ കെ.കെ. രജ്ജിത്ത്, ഗോപി മനയത്ത്, ബാബു ആലത്തി എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
സമരത്തിൽ പങ്കെടുത്ത പ്രവർത്തകർ “ഇന്ധനവില വർദ്ധനവ് പിൻവലിക്കണം”, “ജനവിരുദ്ധ നികുതി നയം അവസാനിപ്പിക്കണം” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. വലിയ ജനപങ്കാളിത്തത്തോടെയായിരുന്നു പ്രതിഷേധ ധർണ്ണ നടന്നത്.
