മണിക്കൂറുകൾക്കകം വിധി തെളിയും; 140 മണ്ഡലങ്ങളിലെ വോട്ടെണ്ണലിന് സംസ്ഥാനമൊട്ടാകെ കർശന ഒരുക്കങ്ങൾ
കേരളത്തിന്റെ അടുത്ത അഞ്ച് വർഷത്തെ ഭരണചക്രം ആരുടെ കൈകളിലാകും എത്തുക എന്ന ചോദ്യത്തിന് ഇന്ന് ഉത്തരമൊരുങ്ങും. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിക്ക് ആരംഭിക്കും. ആദ്യ ഫലസൂചനകൾ ലഭിക്കുന്നതിന് പിന്നാലെ തന്നെ രാഷ്ട്രീയ കേരളം ആവേശത്തിലും ആകാംക്ഷയിലുമാണ്. വോട്ടെണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂറിനകം തന്നെ സംസ്ഥാന ഭരണം ഏത് മുന്നണിയിലേക്കാണെന്ന് വ്യക്തമായ ചിത്രം പുറത്തുവരുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടുകൾ 43 ഇടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് എണ്ണുക. എല്ലാ കൗണ്ടിംഗ് കേന്ദ്രങ്ങളിലും സുരക്ഷയും സാങ്കേതിക സംവിധാനങ്ങളും ഉൾപ്പെടെ ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. തപാൽ വോട്ടുകളുടെ എണ്ണലോടെയാണ് കൗണ്ടിംഗ് ആരംഭിക്കുക. തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ ഘട്ടംഘട്ടമായി എണ്ണും.
മൂന്നാം തവണയും തുടർഭരണം നേടി ചരിത്രം കുറിക്കാനാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. വികസനവും ക്ഷേമപദ്ധതികളും മുന്നോട്ടുവെച്ചാണ് ഭരണതുടർച്ചയ്ക്ക് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. അതേസമയം, പത്ത് വർഷത്തെ അധികാരവിരാമത്തിന് ശേഷം വീണ്ടും കേരളഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ജനവിധി മാറ്റത്തിനൊപ്പമാകുമെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം.
കേരളത്തിൽ നിയമസഭയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതത്തിലും സീറ്റുകളിലും മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.വോട്ടെണ്ണൽ നടപടികൾക്കായി സംസ്ഥാനത്താകെ 15,465 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും കർശന സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഫലപ്രഖ്യാപനം പുരോഗമിക്കുന്നതിനനുസരിച്ച് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടം മണിക്കൂറുകൾക്കകം മാറിമറിയാനാണ് സാധ്യത.
കേരളം കാത്തിരിക്കുന്ന ആ നിർണായക ദിനം ഇന്ന്—ജനവിധി ആര്‍ക്കൊപ്പമെന്ന് മണിക്കൂറുകൾക്കകം വ്യക്തമാകും.
