ഗുരുവായൂർ: ഡ്രൈ ഡേയിൽ ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മദ്യവിൽപന നടത്തിയ പ്രതിയെ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കൊട്ടില വളപ്പിൽ വീട്ടിൽ സുജീഷിനെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മേയ് ദിനത്തിൽ മദ്യശാലകൾക്ക് അവധിയായതിനാൽ തൈക്കാട് ബീവറേജിൽനിന്ന് മദ്യം വാങ്ങി മൊബൈൽ ഫോൺ വഴി ഓർഡർ അനുസരിച്ച് ആളുകൾക്ക് എത്തിച്ചു നൽകുകയായിരുന്നു. പ്രതിയിൽനിന്ന് നാലര ലിറ്റർ വിദേശമദ്യവും മദ്യം വിറ്റ പണമായ 5300 രൂപയും മദ്യവിൽപനയ്ക്ക് ഉപയോഗിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടറോടൊപ്പം എ.എസ്.ഐ സാജൻ കെ, എസ്.സി.പി.ഒമാരായ സന്തീഷ് കുമാർ, സുജീഷ്, ഡ്രൈവർ സി.പി.ഒ ജിതിൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയുടെ പേരിൽ സമാനമായ കേസ് ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിൽ മുൻപും നിലവിലുണ്ട്. തട്ടുകടയുടെ മറവിലും ഇയാൾ മദ്യവിൽപന നടത്തിയിട്ടുണ്ട്.
