തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്തിസാന്ദ്ര തുടക്കം; വാദ്യനിനാദങ്ങളിലും വൈദിക കർമ്മങ്ങളിലും ഉത്സവത്തിന് ആവേശം
കേരളത്തിലെ “തിരുപ്പതി” എന്ന വിശേഷണത്തോടെ അറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഏപ്രിൽ 22-ന് ആരംഭിച്ച ബ്രഹ്മോത്സവത്തിന് ആചാര-അനുഷ്ഠാന-താന്ത്രിക സമൃദ്ധിയിൽ കൊടിയേറ്റ കർമ്മം ഭംഗിയായി നടന്നു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് കൊടിയേറ്റ കർമ്മം നിർവഹിച്ചു.
ഭഗവൽ നാമജപങ്ങളാൽ മുഖരിതമായ ഭക്തിസാന്ദ്ര അന്തരീക്ഷത്തിൽ കോട്ടപ്പടി രാജേഷ് മാരാരുടെ ശംഖ് വാദനവും ഗുരുവായൂർ കൃഷ്ണകുമാറിന്റെയും ഗുരുവായൂർ ശശിമാരുടെയും വാദ്യതാള അകമ്പടിയും ചടങ്ങുകൾക്ക് ഗൗരവം പകർന്നു. ക്ഷേത്രത്തിനകത്തും കൊടിമര ചുവട്ടിലും കല്ലൂർ കൃഷ്ണജിത്ത് ഉൾപ്പെടെ നിരവധി താന്ത്രികരുടെ നേതൃത്വത്തിൽ നീണ്ട പൂജകളും അനുബന്ധ കർമ്മങ്ങളും പൂർത്തിയാക്കിയ ശേഷമാണ് കൊടിയേറ്റ ചടങ്ങ് നടന്നത്.
തുടർന്ന് അത്താഴപൂജയും കൊടിപ്പുറത്ത് വിളക്കും ഭക്തിപൂർവ്വം നടത്തി. കൊടിയേറ്റ ദിനത്തിൽ തന്നെ പ്രഭാതത്തിൽ 108 കലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും വിശേഷമായി സംഘടിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം ക്ഷേത്രത്തിനകത്തെ നാഗകാവിൽ പ്രത്യേക സർപ്പബലി കർമ്മവും നടന്നു ഉത്സവത്തിന് കലാപരമായ നിറം പകർന്നുകൊണ്ട് ശനിയാഴ്ച രാത്രി വാദ്യപ്രതിഭ കോട്ടപ്പടി രാജേഷ് മാരാർ അവതരിപ്പിച്ച തായമ്പകയും ശ്രദ്ധേയമായി. ഭക്തജനങ്ങളുടെ വൻ പങ്കാളിത്തം കൊണ്ട് ക്ഷേത്രം ഉത്സവാഘോഷങ്ങളുടെ ആവേശത്തിൽ നിറഞ്ഞു.
ബ്രഹ്മോത്സവത്തിന്റെ ഭാഗമായി ഏപ്രിൽ 27-ന് തിങ്കളാഴ്ച ഭക്തി പ്രധാനം ചെയ്യുന്ന ചടങ്ങുകളോടെ ഉത്സവബലി (ഏട്ടാം വിളക്ക്) നടത്തപ്പെടും. നിരവധി ആചാരങ്ങൾക്കും കലാപരിപാടികൾക്കും വേദിയാകുന്ന ബ്രഹ്മോത്സവം ദിവസങ്ങളോളം ഭക്തിസാന്ദ്രമായി തുടരാനാണ് സാധ്യത.



