തൃശൂർ: ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചതിൻ്റെ ഭാഗമായാണ് എൻഡിഎ മുന്നണിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടന്നത്.
തൃശ്ശൂർ നഗരത്തെ ആവേശം കൊള്ളിച്ച ഘോഷയാത്രയാണ് തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നടന്നത്. കലക്ടറേറ്റ് പരിസരത്തു നിന്നും അനേകം വാഹനങ്ങളുടെ അകമ്പടിയോടെ മണികണ്ഠനാലിൽ എത്തിയാണ് സ്വരാജ് റൗണ്ടിൽ കാവടിയും വാദ്യഘോഷങ്ങളും നിറഞ്ഞ വിജയാഹ്ലാദ പ്രകടനം നടന്നത്.

പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ BJP യുടേയും /BDJS ൻ്റെയും മറ്റു മുന്നണി നേതാക്കളുടേയും നേതൃത്ത്വത്തിലാണ് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയ ആഹ്ലാദ പ്രകടനം നടന്നത്.
തെരഞ്ഞെടുപ്പ് വിജയത്തിന്റെ സാക്ഷ്യപത്രം വാങ്ങാന്‍ തിരുവനന്തപുരത്തുനിന്ന് തൃശ്ശൂര്‍ കളക്ടറേറ്റിലെത്തിയ സുരേഷ് ഗോപിയെ പ്രവര്‍ത്തകര്‍ തലപ്പാവും കാവി ഷാളും താമരപ്പൂവും നല്‍കിയാണ് സ്വീകരിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി. രമേശിന്റെ നേതൃത്വത്തിലാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. തുടര്‍ന്ന് കളക്ടറുടെ ചേമ്പറിലെത്തിയ സുരേഷ് ഗോപി കളക്ടറില്‍നിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രിയാകുമോ എന്നതെല്ലം നേതൃത്വം തീരുമാനിക്കട്ടെ; തൃശൂരിനെ ഹൃദയത്തില്‍ വച്ച് പ്രവര്‍ത്തിക്കും തൃശൂര്‍ പൂരം സിസ്റ്റ്മാറ്റിക് ആയി നടത്തുമെന്നും ഇത്തവണ ഉണ്ടായ പ്രശ്‌നം ഒഴിവാക്കാന്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതാക്കളായ അഡ്വ. കെ.കെ അനീഷ് കുമാര്‍, എം.ടി. രമേഷ്, അഡ്വ.ബി ഗോപാലകൃഷണന്‍ , വി. ഉണ്ണികൃഷ്ണന്‍, എ നാഗേഷ്, അഡ്വ.. രവികുമാര്‍ ഉപ്പത്ത്, കെ.ആര്‍.ഹരി, രഘുനാഥ് സി മേനോന്‍ ബി.ഡി.ജെ.എസ് നേതാവായ അതുല്യഘോഷ് എന്നിവരുമുണ്ടായിരുന്നു.
