ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാ തിരുന്ന കാലത്തെ അനുസ്മരിച്ച് ഉത്സവത്തിൻറ ആദ്യ ദിവസമായ ആനയോട്ട ദീവസം വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി നടന്നു. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഈ ചടങ്ങ്.
ഗുരുവായൂർ ഉത്സവത്തിന് വേണ്ട ആനകളെ പണ്ട് തൃക്കണാമതിലകത്തു നിന്നാണ് അയച്ചിരുന്നത്. ഒരിക്കൽ സാമൂതിരിയും കൊച്ചി രാജാവുമായി അൽപ്പം നീരസത്തിലായി. അക്കൊല്ലത്തെ ഉത്സവത്തിന് തൃക്കണാമതിലകത്തുനിന്നും ആനകളെ ഗുരുവായൂർക്കയച്ചില്ല. അതിനാൽ ഉത്സവാരംഭ ദിവസം കാലത്തെ ശീവേലി ആനയില്ലാ ശീവേലിയായിട്ടാണ് നടത്തിയത്. ഉത്സവത്തിന്റെ അന്ന് പന്തീരടിയോടടുത്ത സമയത്തു തൃക്കണാമത്തിലകത്തെ ആനകളെല്ലാം തന്നെ ഗുരുവായൂർക്കു സ്വമേധയാ ഓടിവരികയുണ്ടായി. സന്ധ്യക്ക് മുമ്പേ എല്ലാ ആനകളും ഗുരുവായൂരിലെത്തി. ഗുരുവായൂരിലെ ഉത്സവാരംഭ ദിവസം ആ ഓർമ്മക്കായി ഇന്നും കാലത്തെ ശീവേലി ആനയില്ലാ ശീവേലിയായിട്ടാണ് നടത്തപ്പെടുന്നത്.
ഗുരുവായൂരപ്പന്റെ പ്രേരണയാൽ പണ്ടൊരിക്കൽ ആനകൾ സ്വമേധയാ ഓടിവന്നതിൻറെ സ്മരണ നിലനിർത്താനാണ് ഇന്നും ആനയോട്ടം ഒരു ചടങ്ങായി നടത്തപ്പെടുന്നത് ഇതിനു ഉത്സവത്തോളം തന്നെ പ്രശസ്തി ആർജ്ജിച്ചുകഴിഞ്ഞു.

