119 വർഷങ്ങളുടെ പൈതൃക തേജസ് വീണ്ടെടുത്ത ദീപസ്തംഭം; ഭക്തിസാന്ദ്രമായ ചടങ്ങിൽ സമർപ്പണം നടത്തി മന്ത്രി കെ. മുരളീധരൻ
ഗുരുവായൂർ: ശ്രീകൃഷ്ണഭക്തരുടെ മനസ്സിൽ ഭക്തിനിർഭരമായ അനുഭവം സമ്മാനിച്ച് ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നവീകരിച്ച ദീപസ്തംഭം വീണ്ടും സ്വർണശോഭ പരത്തി പ്രകാശിച്ചു. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ദീപസ്തംഭത്തിന്റെ നവീകരണ പ്രവർത്തികൾ പൂർത്തിയായതിനെ തുടർന്ന്, ദേവസ്വം മന്ത്രി കെ. മുരളീധരൻ ഇന്ന് വൈകുന്നേരം നടന്ന ചടങ്ങിൽ ദീപസ്തംഭം ഗുരുവായൂരപ്പന് സമർപ്പിച്ചു.
വൈകുന്നേരം ആറരയോടെയായിരുന്നു സമർപ്പണ ചടങ്ങ്. ദീപസ്തംഭത്തിലെ തിരി തെളിയിച്ചുകൊണ്ടാണ് മന്ത്രി സമർപ്പണം നിർവഹിച്ചത്. ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ തെളിഞ്ഞ ദീപജ്വാലകൾ ക്ഷേത്രപരിസരത്തെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാഴ്ത്തി. നവീകരണത്തിനു ശേഷം ദീപസ്തംഭം കൈവരിച്ച സ്വർണപ്രഭയും ശില്പഭംഗിയും ഭക്തജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചു.
119 വർഷങ്ങൾക്ക് മുമ്പ് ദീപസ്തംഭം വഴിപാടായി സമർപ്പിച്ച സർ ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബത്തിലെ ഇളമുറക്കാരുടെ സാന്നിധ്യം ചടങ്ങിന് ചരിത്രപരമായ പ്രാധാന്യം നൽകി. തലമുറകൾക്കിപ്പുറം കുടുംബാംഗങ്ങൾ വീണ്ടും ദീപസ്തംഭ സമർപ്പണ ചടങ്ങിൽ പങ്കാളികളായത് ചടങ്ങിന്റെ പ്രത്യേകതയായി.
ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, മനോജ് ബി. നായർ, എം.യു. ഷിനിജ എന്നിവർ സന്നിഹിതരായി. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ, ഭരണവിഭാഗം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, മരാമത്ത് ചീഫ് എൻജിനീയർ എം.വി. രാജൻ, എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ. അശോക് കുമാർ, വി.ബി. സാബു, അസിസ്റ്റന്റ് മാനേജർ ലെജുമോൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ദീപസ്തംഭത്തിന്റെ നവീകരണ പ്രവർത്തികൾ വഴിപാടായി ഏറ്റെടുത്ത ചെന്നൈയിലെ വ്യവസായി സനൽകുമാറിനെയും കുടുംബാംഗങ്ങളെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. നവീകരണ പ്രവൃത്തികൾക്ക് നേതൃത്വം നൽകിയ നടവരമ്പ് ഉണ്ണിക്കൃഷ്ണൻ മേനോനെയും മറ്റ് പ്രവർത്തകരെയും ദേവസ്വം മന്ത്രി കെ. മുരളീധരൻ ദേവസ്വത്തിന്റെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പാരമ്പര്യവും വിശ്വാസവും സമന്വയിപ്പിച്ച നവീകരണത്തിലൂടെ ഗുരുവായൂർ ക്ഷേേത്രത്തിലെ ദീപസ്തംഭം പുതിയ ഭംഗിയോടെ ഭക്തർക്കു മുന്നിലെത്തിയിരിക്കുകയാണ്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തെളിഞ്ഞ ആയിരക്കണക്കിന് ദീപങ്ങൾ ഗുരുവായൂരപ്പന്റെ സന്നിധിയെ കൂടുതൽ ദിവ്യമാക്കി മാറ്റിയ ഈ ചടങ്ങ് ഭക്തജനങ്ങളുടെ ഹൃദയങ്ങളിൽ അവിസ്മരണീയമായ അനുഭവമായി മാറി.
