ടൗൺഹാൾ ഒരു വിഭാഗത്തിനല്ല:: ജനകീയ പങ്കാളിത്തത്തോടെ മത്സരങ്ങൾ കാണാൻ സൗകര്യമൊരുക്കണമെന്ന് യൂത്ത് കോൺഗ്രസ്”
ഗുരുവായൂർ: ഈ മാസം ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ബിഗ് സ്ക്രീൻ പ്രദർശനം ഗുരുവായൂർ നഗരസഭയുടെ ഇന്ദിരാഗാന്ധി ടൗൺഹാളിൽ വിവിധ യുവജന കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഫുട്ബോൾ ലോകമെമ്പാടുമുള്ള കായികപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന മഹാമേളയായതിനാൽ, അതിന്റെ പ്രദർശനം ഒരു വിഭാഗത്തിന്റെയോ സംഘടനയുടെയോ നിയന്ത്രണത്തിലല്ലാതെ പൊതുജന പങ്കാളിത്തത്തോടെ നടത്തപ്പെടണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ നിലപാട്. ടൗൺഹാളിൽ ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കുന്നതിനെ കോൺഗ്രസ് പ്രസ്ഥാനമോ യൂത്ത് കോൺഗ്രസോ ഒരിക്കലും എതിർക്കുന്നില്ലെന്നും, കായികപ്രേമികളുടെ വികാരങ്ങൾക്കും താൽപര്യങ്ങൾക്കും ഒപ്പമാണ് സംഘടന എന്നും നേതൃത്വം വ്യക്തമാക്കി.
കഴിഞ്ഞ വർഷങ്ങളിൽ ഒരു പ്രത്യേക സംഘടനയ്ക്ക് മാത്രമായി ടൗൺഹാൾ അനുവദിക്കുകയും അതിലൂടെ സാമ്പത്തിക സമാഹരണത്തിന് സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇത്തവണ അതിൽ മാറ്റം വരുത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. വിവിധ യുവജന സംഘടനകളെയും ക്ലബ്ബുകളെയും കായിക കൂട്ടായ്മകളെയും ഉൾപ്പെടുത്തി, നഗരസഭ കൗൺസിലിന്റെ അറിവോടെയും അംഗീകാരത്തോടെയും പരിപാടി സംഘടിപ്പിക്കുകയാണെങ്കിൽ അത് കൂടുതൽ ജനകീയവും മാതൃകാപരവുമായിരിക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
ലോകകപ്പ് മത്സരങ്ങളുടെ പ്രദർശനം കായികോത്സവത്തിന്റെ യഥാർത്ഥ ആവേശം ജനങ്ങളിലേക്ക് എത്തിക്കുന്ന തരത്തിൽ ക്രമബദ്ധമായും സുരക്ഷിതമായും നടത്താൻ നഗരസഭ ഭരണസമിതി അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് ആവശ്യപ്പെട്ടു.
ഫുട്ബോൾ പ്രേമികളുടെ വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, നഗരസഭയുടെ നേതൃത്വത്തിൽ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ജനകീയ സംവിധാനത്തിലൂടെ ബിഗ് സ്ക്രീൻ പ്രദർശനം ഒരുക്കുന്നത് ഗുരുവായൂരിന്റെ കായിക സാംസ്കാരിക പാരമ്പര്യത്തിന് കൂടുതൽ കരുത്തേകുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
