ഇരുപത് വര്‍ഷത്തെ തടവുജീവിതത്തിന് വിരാമം; മലയാളികളുടെ ഐക്യദാര്‍ഢ്യത്തിന് മുന്നില്‍ വഴങ്ങി വധശിക്ഷ
കോഴിക്കോട്: ഇരുപത് വര്‍ഷത്തോളം സൗദി അറേബ്യയിലെ ജയിലില്‍ കഴിയേണ്ടി വന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീം ഒടുവില്‍ സ്വന്തം മണ്ണിലെത്തി. പെരുന്നാള്‍ ആഘോഷങ്ങളുടെ വേളയില്‍ കുടുംബത്തിനും നാട്ടുകാര്‍ക്കും കണ്ണീരോടെയുള്ള സന്തോഷ നിമിഷമായിരുന്നു റഹീമിന്റെ മടങ്ങിയെത്തല്‍. ഇന്ന് രാവിലെ 7.25-ഓടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ റഹീമിനെ സ്വീകരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വലിയ തോതില്‍ എത്തിയിരുന്നു.
സൗദി സമയം രാത്രി 11.55ന് റിയാദില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് അബ്ദുല്‍ റഹീം നാട്ടിലെത്തിയത്. വിമാനത്താവളത്തിലെത്തും വരെ ജയില്‍ ഉദ്യോഗസ്ഥര്‍ റഹീമിനൊപ്പമുണ്ടായിരുന്നു. എമിഗ്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളും അതിവേഗം പൂര്‍ത്തിയാക്കി. റഹീമിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ദിഖ് തുവ്വൂരും കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തതായി സഹായ സമിതി അറിയിച്ചു.
സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുല്‍ റഹീം രണ്ട് ദശാബ്ദത്തോളം തടവില്‍ കഴിയേണ്ടി വന്നത്. സ്വകാര്യ അവകാശ കേസില്‍ കോടതി ആദ്യം വധശിക്ഷയാണ് വിധിച്ചിരുന്നത്. എന്നാല്‍ പിന്നീട് കൊല്ലപ്പെട്ട ബാലന്റെ കുടുംബം 5 മില്യണ്‍ റിയാല്‍ ദയാധനം സ്വീകരിച്ച് റഹീമിന് മാപ്പ് നല്‍കുകയായിരുന്നു. തുടര്‍ന്ന് കോടതി വധശിക്ഷ റദ്ദാക്കി. പൊതുഅവകാശ കേസില്‍ കോടതി വിധിച്ച 20 വര്‍ഷത്തെ തടവ് ശിക്ഷയുടെ കാലാവധിയാണ് അടുത്തിടെ പൂര്‍ത്തിയായത്.
കഴിഞ്ഞ 19-ാം തീയതിയോടെയാണ് ശിക്ഷാകാലാവധി അവസാനിച്ചത്. സൗദിയില്‍ പൊതു അവധി ഉണ്ടായിരുന്നിട്ടും മോചനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അതിവേഗത്തില്‍ പൂര്‍ത്തിയാക്കിയതും ശ്രദ്ധേയമായി. ഇതോടെ വര്‍ഷങ്ങളായി പ്രതീക്ഷയോടെ കാത്തിരുന്ന മോചന നിമിഷം യാഥാര്‍ത്ഥ്യമായി.
അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരുമിച്ച് നിന്നത് ചരിത്രമായിരുന്നു. 34.35 കോടി രൂപയാണ് ദയാധനമായി സമാഹരിച്ചത്. സാധാരണക്കാരില്‍ നിന്ന് തുടങ്ങി പ്രവാസി സമൂഹം വരെ കൈകോർത്ത ഈ ജനകീയ ഇടപെടല്‍ രാജ്യാന്തര തലത്തില്‍ പോലും ശ്രദ്ധ നേടിയിരുന്നു. നിരവധി സാമൂഹിക സംഘടനകളും മാധ്യമങ്ങളും വിഷയത്തില്‍ ഇടപെട്ടിരുന്നു. പ്രത്യേകിച്ച് ട്വന്റിഫോറിന്റെ ഇടപെടലാണ് മോചന നടപടികള്‍ക്ക് നിര്‍ണായകമായതെന്നാണ് വിലയിരുത്തല്‍.
രണ്ടു പതിറ്റാണ്ട് നീണ്ട അനിശ്ചിതത്വത്തിനും വേദനകള്‍ക്കും ഒടുവില്‍ കുടുംബാംഗങ്ങളുടെ സ്നേഹാലിംഗനത്തിലേക്ക് മടങ്ങിയെത്തിയ അബ്ദുല്‍ റഹീമിന്റെ ജീവിതം ഇപ്പോള്‍ പുതിയൊരു തുടക്കത്തിലേക്കാണ് കടക്കുന്നത്. പെരുന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ മടങ്ങിയെത്തല്‍ കേരളക്കര മുഴുവന്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
