ഡിജിപിക്ക് പരാതി; എം.എൽ.എ ഓഫീസ് പൂട്ടി | രാഹുൽ ഒളിവിൽ എന്നാരോപണം | അറസ്റ്റിലേക്കും നീക്കം
പാലക്കാട്: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടതിലിനെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണത്തിൽ പൊലീസ് ഇന്ന് തന്നെ കേസ് എടുക്കുമെന്ന് സൂചന. പരാതി നൽകിയ യുവതിയുടെ മൊഴി ഉടൻ തന്നെ രേഖപ്പെടുത്താൻ നടപടികൾ പുരോഗമിക്കുന്നു. അറസ്റ്റിലേക്കും നടപടികൾ നീങ്ങാനിടയുണ്ടെന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. പരാതിപത്രം ഔദ്യോഗികമായി ഡിജിപിയുടെ പരിഗണനയിലേക്കും എത്തിയിട്ടുണ്ട്.
പരാതി മുഖ്യമന്ത്രിയ്ക്ക് കൈമാറിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നാണ് വിവരം. പാലക്കാട്ടെ എംഎൽഎ ഓഫീസ് അടഞ്ഞ നിലയിലാണ്. രാഹുലിന്റെയും പേഴ്‌സണൽ സ്റ്റാഫിന്റെയും ഫോണുകൾ സ്വിച്ച് ഓഫ് ആയതും ശ്രദ്ധേയമായി. ഇന്ന് വൈകുന്നേരം പാലക്കാട് നഗരത്തിൽ നടക്കുന്ന പ്രചാരണത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പരാതി പുറത്തുവന്നതോടെ രാഹുൽ ഓഫീസ് അടച്ച് വിട്ടതായാണ് റിപ്പോർട്ട്. പരാതിയെ നിയമപരമായി നേരിടുമെന്ന് രാഹുൽ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
യുഡിഎഫും കോൺഗ്രസും തദ്ദേശതിരഞ്ഞെടുപ്പ് പ്രചരണത്തിൽ മുഴുകിയിരിക്കുന്ന സമയത്താണ് യുവതി ഉയർത്തിയ ഈ പരാതി വിവാദമാകുന്നത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം മുന്നോട്ടു പോയാൽ, വിവാദം തെരഞ്ഞെടുപ്പിലെ പ്രധാന അജൻഡയാകുമെന്നും രാഷ്ട്രീയ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു.
യുഡിഎഫ് ശക്തമായി മുന്നോട്ടുവെക്കുന്ന ശബരിമല സ്വർണക്കൊളളപോലുള്ള വിഷയങ്ങൾ പഴുത് പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്നത് മുന്നണിക്ക് ആശങ്കയാണ്.
ആരോപണം ഉയർന്നതിനു പിന്നാലെ രാഹുലിനെ കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തതും രാഷ്ട്രീയ നീക്കമായി വിലയിരുത്തപ്പെടുന്നു.
പരാതിയും കേസ് നടപടിയും ശക്തമാകുമ്പോൾ രാഹുൽ മാങ്കൂട്ടതിലിനെ പാര്‍ട്ടിയില്‍ നിന്ന് നീക്കണമെന്ന ആവശ്യവും ഉയർന്നുകൊണ്ടിരിക്കുകയാണ്. എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന നിലപാട് പാർട്ടിക്കുള്ളിൽ നിന്നും തന്നെ ഉയരുന്നതായി സൂചന. അതെ സമയം—രാഹുലിനെ പുറത്താക്കുന്നതിനെക്കുറിച്ച് ഏകോപനമില്ലാത്തതിനാൽ പാർട്ടിയിൽ തന്നെ ഭിന്നതക്കും സാധ്യത.
പത്മകുമാറിനെക്കുറിച്ചുള്ള സ്വർണപ്പാളി കേസിൽ സിപിഐഎം നടപടിയെടുക്കാത്തതിനെതിരെ കോണ്‍ഗ്രസ് ഉയർത്തിയ ചോദ്യം ഇപ്പോഴത്തെ വിവാദം കാരണം നിലംപൊത്തുമെന്നത് കോൺഗ്രസിന് ഒരു രാഷ്ട്രീയ തിരിച്ചടിയായി മാറുന്നു.

