നിർമ്മാല്യ ദർശനത്തിനായി രാത്രിമുതൽ നീണ്ട കാത്തിരിപ്പ്; കിഴക്കേ നട പിന്നിട്ട് കൗസ്തുഭം വളപ്പിലെ പ്രത്യേക പന്തൽ വരെ ഭക്തരുടെ നിര

ഗുരുവായൂർ: അഷ്ടമിരോഹിണി മഹോത്സവത്തിന്റെ പുണ്യനിറവിൽ ഗുരുവായൂർ. ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിനായി ഭക്തസഹസ്രങ്ങൾ ഒഴുകിയെത്തി. കണ്ണനെ ഒരു നോക്ക് കണ്ട് ദർശനസായൂജ്യം നേടുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഭക്തജനങ്ങളാൽ ക്ഷേത്രപരിസരം പുലർച്ചെ മുതൽ തന്നെ ജനനിബിഡമായി.അഷ്ടമിരോഹിണി ദിനത്തിലെ പ്രധാന ആകർഷണമായ നിർമ്മാല്യ ദർശനത്തിനായി ഇന്നലെ രാത്രി തന്നെ നൂറുകണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തി വരിയിൽ ഇടം തേടിയിരുന്നു. നിർമ്മാല്യ ദർശനത്തിനായി ക്ഷേത്രനട തുറന്നതോടെ ഭക്തജനപ്രവാഹം ശക്തമായി. പുലർച്ചെ മുതൽ തുടർച്ചയായി ഭക്തർ എത്തിക്കൊണ്ടിരുന്നതിനാൽ ദർശനനിര നീണ്ടു.

രാവിലെ ദർശനത്തിനായുള്ള ഭക്തരുടെ നിര കിഴക്കേ നട പിന്നിട്ട് കൗസ്തുഭം വളപ്പിലെ പ്രത്യേക പന്തൽ വരെ നീണ്ടിരുന്നു. വലിയ തിരക്ക് അനുഭവപ്പെട്ടെങ്കിലും ദർശനക്രമീകരണങ്ങളും നിയന്ത്രണങ്ങളും കാര്യക്ഷമമായി നടപ്പാക്കിയതിനാൽ ഭക്തർക്ക് സുഗമമായി ദർശനം നടത്താൻ സാധിച്ചു.അഷ്ടമിരോഹിണി ദിനത്തിലെ തിരക്ക് കണക്കിലെടുത്ത് സ്പെഷ്യൽ ദർശനങ്ങൾ നിയന്ത്രിച്ചതും പൊതുവരി ദർശനത്തിന് കൂടുതൽ സൗകര്യമൊരുക്കി. ഇതോടെ പൊതുവരി വഴി ദർശനത്തിനെത്തിയ ഭക്തർക്ക് കാത്തിരിപ്പ് ക്രമീകരിക്കാനും തിരക്ക് നിയന്ത്രിക്കാനും സാധിച്ചു.വരിയിൽ കാത്തുനിന്ന ഭക്തർക്ക് ദേവസ്വത്തിന്റെ നേതൃത്വത്തിൽ ആവശ്യത്തിന് കുടിവെള്ളവും മധുരമൂറുന്ന തണ്ണിമത്തൻ കഷ്ണങ്ങളും വിതരണം ചെയ്തു. ദീർഘനേരം വരിയിൽ കാത്തുനിന്ന മുതിർന്നവർക്കും കുട്ടികൾക്കും ഉൾപ്പെടെയുള്ള ഭക്തർക്ക് ഇത് ആശ്വാസമായി.

ഭക്തരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനുമായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതി അംഗം എം.യു. ഷിനിജ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരി ഗോപാൽ എന്നിവർ രംഗത്തുണ്ടായിരുന്നു. ഭക്തരുടെ ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കി ആവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകുകയും ചെയ്തു.അഷ്ടമിരോഹിണി ദിനത്തിൽ കണ്ണന്റെ ദർശനം നേടാനായി പുലർച്ചെ മുതൽ മണിക്കൂറുകളോളം കാത്തുനിന്ന ഭക്തരുടെ ആവേശവും ഭക്തിസാന്ദ്രമായ അന്തരീക്ഷവും ഗുരുവായൂരിനെ പുണ്യനഗരമാക്കി മാറ്റി. “കണ്ണനെ കണ്ടു, ജന്മസാഫല്യം നേടി” എന്ന സംതൃപ്തിയോടെയാണ് ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്.

അഷ്ടമിരോഹിണിയുടെ പുണ്യദിനത്തിൽ ഭക്തിസാന്ദ്രമായ ഗുരുവായൂരിൽ മുഴങ്ങിയത് കണ്ണന്റെ നാമജപവും ഭക്തരുടെ പ്രാർത്ഥനകളും മാത്രം. ഉണ്ണിക്കണ്ണന്റെ തിരുനാളിൽ ദർശനസായൂജ്യം തേടിയെത്തിയ ഭക്തസഹസ്രങ്ങൾക്ക് ഗുരുവായൂർ വീണ്ടും ആത്മീയാനുഭവത്തിന്റെ പുണ്യഭൂമിയായി.

