നവോത്ഥാനത്തിനും സാമൂഹിക പരിഷ്കരണത്തിനും നേതൃത്വം നൽകിയ ജ്ഞാനഋഷിവര്യന്റെ ജയന്തി ഔദ്യോഗികമായി ആചരിക്കണമെന്ന ആവശ്യം ശക്തമാക്കി; ബന്ധപ്പെട്ട അധികാരികൾക്ക് കത്ത് നൽകാനും തീരുമാനം
ഗുരുവായൂർ: നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താവും ജ്ഞാനഋഷിവര്യനുമായ ചട്ടമ്പിസ്വാമികളുടെ ജയന്തി ദിനത്തിൽ സർക്കാർ അവധി അനുവദിക്കണമെന്ന് തിരുവെങ്കിടം നായർ സമാജം ആവശ്യപ്പെട്ടു. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിരന്തരമായി ഉയർന്നുവരുന്ന ഈ ആവശ്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ടവർക്ക് കത്ത് നൽകാനും സമാജം തീരുമാനിച്ചു.
ചട്ടമ്പിസ്വാമികളുടെ ജീവിതവും ദർശനങ്ങളും കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ നിർണായകമായ സ്ഥാനമാണ് വഹിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. ജാതീയവും സാമൂഹികവുമായ അസമത്വങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും അറിവിന്റെയും ആത്മീയതയുടെയും സാമൂഹിക ബോധത്തിന്റെയും പ്രാധാന്യം ഉയർത്തിപ്പിടിക്കുകയും ചെയ്ത മഹത് വ്യക്തിത്വമായിരുന്നു ചട്ടമ്പിസ്വാമികളെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.
ചട്ടമ്പിസ്വാമി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി തിരുവെങ്കിടം നായർ സമാജം ഓഫീസിൽ നടന്ന ചടങ്ങ് അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. തുടർന്ന് നടന്ന സദസ്സ് സമാജം പ്രസിഡന്റ് ബാലൻ വാറണാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ആലക്കൽ അധ്യക്ഷത വഹിച്ചു.സമാജം സെക്രട്ടറി പ്രഭാകരൻ മണ്ണൂർ ചട്ടമ്പിസ്വാമി ജയന്തി സന്ദേശം നൽകി. ചട്ടമ്പിസ്വാമിയുടെ ആശയങ്ങളും സാമൂഹിക ഇടപെടലുകളും പുതുതലമുറയിലേക്ക് കൂടുതൽ ശക്തമായി എത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.
ചടങ്ങിൽ എ. സുകുമാരൻ നായർ, സുരേന്ദ്രൻ മൂത്തേടത്ത്, രാജഗോപാൽ കാക്കശ്ശേരി, ബാലൻ തിരുവെങ്കിടം, പി.കെ. വേണുഗോപാൽ, രാധാകൃഷ്ണൻ മനയത്ത്, എം. രാജേഷ് നമ്പ്യാർ, രാജു പി. നായർ, പ്രദീപ് നെടിയേടത്ത്, അർച്ചനാ രമേശ്, ജയന്തി കൂട്ടംപറമ്പത്ത് എന്നിവർ സംസാരിച്ചു.ചട്ടമ്പിസ്വാമി ജയന്തി ദിനത്തിന് സർക്കാർ അവധി അനുവദിക്കുന്നതിനുള്ള ആവശ്യം ശക്തമായി ഉന്നയിക്കുന്നതിന്റെ ഭാഗമായി തുടർനടപടികൾ സ്വീകരിക്കുമെന്നും സമാജം ഭാരവാഹികൾ അറിയിച്ചു.
