ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ: 98 വർഷം പഴക്കമുള്ള സാമൂതിരി രേഖയിൽ ഗുരുവായൂർ കേശവന്റെ ബാല്യകാല ‘വികൃതി’കൾ
ഗുരുവായൂർ: ഇന്ന് ഭക്തലോകം “ഗജരാജൻ ഗുരുവായൂർ കേശവൻ” എന്ന പേരിൽ ആരാധനയോടെ ഓർക്കുന്ന ഇതിഹാസ ഗജവീരൻ ഒരുകാലത്ത് ക്ഷേത്രഭരണാധികാരികളെ പോലും വലയിച്ചിരുന്ന ഒരു കുറുമ്പൻ കുട്ടിയാനയായിരുന്നു. കേശവന്റെ കുസൃതികൾ കാരണം രണ്ട് ആനക്കാരെക്കൊണ്ടും നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതോടെ, ഒരു ആനക്കാരനെ കൂടി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വം മാനേജരും ആനക്കാര്യസ്ഥനും സാമൂതിരി കോവിലകത്തേക്ക് അപേക്ഷ നൽകിയിരുന്നു. ഈ അപൂർവ ചരിത്രരേഖയാണ് ഇന്ന് പഴമയുടെ പെരുമയായി ശ്രദ്ധ നേടുന്നത്.
ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലേക്ക് 1922 ജനുവരി 6-നാണ് ഗുരുവായൂർ കേശവൻ എത്തിയത്. പിന്നീട് ആറു പതിറ്റാണ്ടോളം ഗുരുവായൂരപ്പനെ സേവിച്ച കേശവൻ, ചരിത്രത്തിൽ ആദ്യമായി 60 വർഷത്തെ സേവനസുവർണ ജൂബിലി ആഘോഷിക്കുകയും “ഗജരാജൻ” ബഹുമതി നേടുകയും ചെയ്ത അപൂർവ ഗജവീരനായി മാറി. സിനിമയിലൂടെയും പൂർണ്ണകായ പ്രതിമയിലൂടെയും വാർഷിക അനുസ്മരണ ഘോഷയാത്രയിലൂടെയും ഇന്നും ഭക്തഹൃദയങ്ങളിൽ ജീവിക്കുന്ന ഇതിഹാസമാണ് ഗുരുവായൂർ കേശവൻ.
എന്നാൽ, ഗജരാജനായി മാറുന്നതിന് മുമ്പുള്ള കേശവന്റെ ബാല്യകാലം ഏറെ കൗതുകം നിറഞ്ഞതായിരുന്നു. 1928 ജൂൺ 5-ന് ഗുരുവായൂർ ദേവസ്വം മാനേജർ സാമൂതിരി കോവിലകത്തിലേക്ക് അയച്ച കത്തിൽ കേശവന്റെ വികൃതികളെക്കുറിച്ച് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
രേഖ പ്രകാരം, കേശവനെ നോക്കാൻ അന്ന് രണ്ട് ആനക്കാരുണ്ടായിരുന്നെങ്കിലും, ആനയെ അഴിച്ചുകെട്ടാനും കുളിപ്പിക്കാനും തീറ്റ നൽകാനുമെല്ലാം അവർ മാത്രം മതിയാകുന്നില്ലായിരുന്നു. ഇടയ്ക്കിടെ ആനക്കാരെ കുലുക്കിത്തള്ളുകയും ഓടിക്കുകയും ചെയ്തിരുന്ന കേശവൻ, രണ്ട് തവണ ദേവസ്വം ഓഫീസിൽവെച്ചുതന്നെ ആനക്കാരെ കുത്താനായി പാഞ്ഞെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. അതുമാത്രമല്ല, സമീപത്തെ പാടങ്ങളിലും പറമ്പുകളിലും കയറി കൃഷിനാശം വരുത്തുന്നതും പതിവായിരുന്നുവെന്ന് ആനക്കാര്യസ്ഥന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് മാസം ഒമ്പത് രൂപ ശമ്പളത്തിൽ ഒരു ആനക്കാരനെ കൂടി നിയമിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ദേവസ്വം മാനേജർ സാമൂതിരിപ്പാടിന് അപേക്ഷ സമർപ്പിച്ചത്.
കാലം പിന്നിട്ട് അതേ കുറുമ്പൻ കുട്ടിയാന തന്നെയാണ് പിന്നീട് ഗുരുവായൂരപ്പന്റെ ഏറ്റവും പ്രിയപ്പെട്ട ഗജരാജനായി മാറിയത്. അനുസരണയുടെയും ഭക്തിയുടെയും പ്രതീകമായി ഉയർന്ന ഗുരുവായൂർ കേശവന്റെ ജീവിതത്തിലെ ഈ ബാല്യകാല അധ്യായം, ക്ഷേത്രചരിത്രത്തിലെ അപൂർവമായ ഒരു രേഖയായി ഇന്നും പഴമയുടെ പെരുമയിൽ സ്മരിക്കപ്പെടുന്നു.
കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ
