“പതാകകളിൽ ലോകം….⚽.48 രാജ്യങ്ങളുടെ പതാകകളാൽ അലങ്കരിച്ച് തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിന്റെ വേറിട്ട ആഘോഷം
ഗുരുവായൂർ: ലോകമെമ്പാടുമുള്ള കായികപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ലോകഫുട്ബോൾ മാമാങ്കത്തിന് ഗുരുവായൂരിൽ ഹൃദയംഗമമായ വരവേൽപ്പ് നൽകി തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബ്. ലോകകപ്പ് ഫുട്ബോളിന്റെ സമാരംഭം മുന്നിൽക്കണ്ട് ഫുട്ബോൾ ആവേശവും കായികസ്നേഹവും ജനങ്ങളിലേക്ക് പകർന്ന് നൽകുന്ന വിവിധ പരിപാടികളോടെയായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
ഇനിയുള്ള നാൽപ്പത് ദിനങ്ങൾ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്ന കാൽപ്പന്ത് കളിയുടെ മഹോത്സവത്തിന് മുന്നോടിയായി ഗുരുവായൂർ കിഴക്കേനട മഞ്ജുളാൽ പരിസരത്തെ നാലുംകൂടിയ പ്രവേശന കവാടത്തിൽ ശ്രദ്ധേയമായ അലങ്കാരങ്ങളാണ് ഒരുക്കിയത്. ലോകകപ്പിൽ പങ്കെടുക്കുന്ന 48 രാജ്യങ്ങളുടെ ദേശീയ പതാകകൾ ഫുട്ബോൾ രൂപകല്പനയിൽ ആവിഷ്കരിച്ച് പ്രത്യേക ബോർഡ് സ്ഥാപിച്ചതോടെ പ്രദേശം ഫുട്ബോൾ ഉത്സവത്തിന്റെ നിറവിൽ മുങ്ങി.
പരിപാടിയുടെ ഭാഗമായി പഴയകാല ഫുട്ബോൾ താരങ്ങളുടെയും കായികപ്രേമികളുടെയും സംഗമവും സംഘടിപ്പിച്ചു. വിവിധ ടൂർണമെന്റുകളിൽ തിളങ്ങിയ മുൻകാല താരങ്ങൾ പങ്കെടുത്തത് ചടങ്ങിന് കൂടുതൽ ആവേശം പകർന്നു. എത്തിച്ചേർന്ന കായികാസ്വാദകരിൽ നിന്ന് തൽസമയം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തവർക്കായി വിവിധ രാജ്യങ്ങളുടെ ഫുട്ബോൾ ജേഴ്സികൾ സമ്മാനമായി വിതരണം ചെയ്തു. ഇരുപത്തിയഞ്ചോളം പേർക്ക് ജേഴ്സികൾ ലഭിച്ചു. മധുരവിതരണവും നടത്തി ആഘോഷം കൂടുതൽ ആഹ്ലാദകരമാക്കി.
ക്ലബ്ബ് പ്രസിഡന്റ് ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് നിരവധി ടൂർണമെന്റുകളിലെ ശ്രദ്ധേയ താരമായ ജോസ് തരകൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വിവിധ സംഘടനാ സാരഥികളും മുൻകാല ഫുട്ബോൾ താരങ്ങളുമായ രവി ചങ്കത്ത്, ശശി വാറണാട്ട്, പി. മുരളീധര കൈമൾ, സി.ഡി. ജോൺസൺ, ജിഷോ പുത്തൂർ, വിനോദ് കുമാർ അകമ്പടി, കെ. നന്ദകുമാർ, ശശി അകമ്പടി, മുരളി കലാനിലയം, ഷൺമുഖൻ തെച്ചിയിൽ, ബാലൻ തിരുവെങ്കിടം, ബാലു മമ്മിയൂർ, കെ. രാജഗോപാൽ, മേഴ്സി ജോയ്, ജോയ് തോമസ് എന്നിവർ സംസാരിച്ചു.
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ജനങ്ങളിലേക്ക് എത്തിക്കുകയും കായിക സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. ഫുട്ബോൾ പ്രേമികളുടെ വലിയ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.
