“മഹാഗണപതി ഹോമത്തോടെ തുടക്കം: “ഭക്തിസാഗരമായി കേരള തിരുപ്പതി” : ആചാരങ്ങളുടെ ആഴവും ആത്മീയതയുടെ പ്രകാശവും നിറഞ്ഞ എട്ട് ദിനങ്ങൾ; കലാ-സാംസ്കാരിക വിരുന്നുകളോടെ മഹോത്സവ മഹിമ”

ഗുരുവായൂർ : കേരളത്തിന്റെ സ്വന്തം “തിരുപ്പതി” എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ വാർഷിക ബ്രഹ്മോത്സവത്തിന് ഇന്ന് (ഏപ്രിൽ 22) ഭക്തിനിറഞ്ഞ തുടക്കമാകും. ഏപ്രിൽ 29 വരെ നീളുന്ന എട്ട് ദിനങ്ങൾ, താന്ത്രിക ആചാരങ്ങൾ, ആത്മീയ ചടങ്ങുകൾ, കലാ-സാംസ്കാരിക പരിപാടികൾ എന്നിവയുടെ സമന്വയത്തോടെ ഭക്തജനങ്ങൾക്ക് ആത്മീയാനുഭവങ്ങളുടെ മഹാമേളയാകും.
ബ്രഹ്മോത്സവത്തിന് തുടക്കമായി ഇന്ന് മഹാഗണപതി ഹോമം നടക്കും. ഏപ്രിൽ 23-ന് വൈകിട്ട് 6 മണിക്ക് ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ആത്മീയ-കലാ-സാംസ്കാരിക പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നടക്കും. ഗുരുവായൂർ ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപപ്രജ്വലനം നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗുരുവായൂർ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അഷ്ടപദി ഗായിക മഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിൽ 101 കലാകാരന്മാർ അണിനിരക്കുന്ന “മെഗാ സോപാനസംഗീതം” അരങ്ങേറും.
ഏപ്രിൽ 24-ന് രാത്രി 8 മണിക്ക് ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് അനുഷ്ഠാനപൂർവ്വം കൊടിയേറ്റം നിർവഹിക്കും. അതേ ദിവസം രാവിലെ ശ്രേഷ്ഠമായ ബ്രഹ്മകലശാഭിഷേകവും നടക്കും. ഏപ്രിൽ 25-ന് ക്ഷേത്ര നാഗകാവിൽ വിശിഷ്ട സർപ്പബലി, ഏപ്രിൽ 27-ന് താന്ത്രിക പ്രാധാന്യമുള്ള ഉത്സവബലി (ഏട്ടാം വിളക്ക്) എന്നിവയാണ് പ്രധാന ചടങ്ങുകൾ.
ഏപ്രിൽ 28-ന് വിശേഷാൽ പള്ളിവേട്ടയും, ഏപ്രിൽ 29-ന് ആറാട്ട് മഹോത്സവത്തോടുകൂടി ബ്രഹ്മോത്സവം സമാപിക്കും. ആറാട്ട് ദിനത്തിൽ വൈകിട്ട് 6 മണിക്ക് ഭഗവാൻ വാദ്യതാളമേളങ്ങളുടെയും ഗജവീരന്റെയും താലപ്പൊലിയോടെ എഴുന്നള്ളിപ്പ് നടത്തും. ദേശത്തിലെ ചടങ്ങുകൾക്ക് ശേഷം ഗുരുവായൂർ മഞ്ജുളാൽ വലം വെച്ച് ഗുരുവായൂരപ്പനെ വണങ്ങി മടങ്ങിയെത്തി രാത്രി 9 മണിക്ക് ആറാട്ട് നടക്കും. തുടർന്ന് കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.
ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിനകത്ത് നടക്കുന്ന തായമ്പകളിൽ ഏപ്രിൽ 25-ന് കോട്ടപ്പടി രാജേഷ് മാരാർ, ഏപ്രിൽ 26-ന് വാദ്യകുലപതി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ഏപ്രിൽ 27-ന് ഗുരുവായൂർ ഗോപൻ മാരാർ എന്നിവർ പങ്കെടുക്കും. ഉത്സവമേളത്തിന് കോട്ടപ്പടി സന്തോഷ് മാരാർ മുഖ്യപ്രമാണികനാകും.ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
ഏപ്രിൽ 24 മുതൽ 29 വരെ എല്ലാ ദിവസങ്ങളിലും സോപാനസംഗീതം, നാരായണീയ പാരായണം, തിരുവാതിരകളി, നൃത്തനൃത്ത്യങ്ങൾ, ഓട്ടൻതുള്ളൽ, ഭജന, ഗാനമേള തുടങ്ങിയ ആത്മീയ കലാവിരുന്നുകൾ അരങ്ങേറും. ഉത്സവ ദിവസങ്ങളിൽ ഭക്തർക്കായി അന്നദാനവും ഉണ്ടായിരിക്കും.
ആഘോഷ കമ്മിറ്റി കൺവീനർ ബാലൻ വാറണാട്ട് അറിയിച്ചു. പത്രസമ്മേളനത്തിൽ ചന്ദ്രൻ ചങ്കത്ത്, രാജു കലാനിലയം, ശശി വാറണാട്ട്, ഹരി കൂടത്തിങ്കൽ, ഗോപി മനയത്ത്, സന്തോഷ് ചീരേടത്ത്, മാനേജർ പി. രാഘവൻ നായർ എന്നിവർ പങ്കെടുത്തു.



