വി.ഐ.പി ദർശനത്തിനിടെ സംഭവവികാസങ്ങൾ വിവാദത്തിൽ;: സ്വകാര്യതയും മാധ്യമസ്വാതന്ത്ര്യവും ചർച്ചയായി

ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ കുടുംബസമേതം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് വിവേക് കിരണും കുടുംബാംഗങ്ങളും ക്ഷേത്രത്തിലെത്തിയത്. ഏറെ ശ്രദ്ധേയമായ ഈ സന്ദർശനം, ദർശനത്തിനിടെ ഉണ്ടായ ചില സംഭവ വികാസങ്ങളാൽ വിവാദത്തിനും വഴിവെച്ചു.
ക്ഷേത്ര ദർശനത്തിന് ശേഷം ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിനു സമീപം ജനം ടി വിയുടെ ഗുരുവായൂർ റിപ്പോർട്ടർ, രാജു ഗുരുവായൂർ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വിവേക് കിരണിൻ്റെ കൂടെയുള്ളവർ ദൃശ്യങ്ങൾ പകർത്തുന്നതിനെതിരെ സംസാരിക്കുകയും, ദൃശ്യങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെുകയും ചെയ്തും. താൻ മാധ്യമ പ്രവർത്തകനാണെന് പറഞ്ഞിട്ടും, താത്പര്യമില്ലെങ്കിൽ വാർത്ത കൊടുക്കുന്നില്ലെന്ന് പറഞ്ഞിട്ടും ബലമായി കയ്യേറ്റം ചെയ്തതെന്ന് രാജു പറഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ ദേവസ്വം അധികൃതർ മാധ്യമ പ്രവർത്തകന്റെ ഫോൺ പരിശോധിച്ച്, ഗസ്റ്റ് ഹൗസ് പരിസരത്തെ ദൃശ്യങ്ങൾ അടങ്ങിയ വി ഐ പി കളുടെ വീഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നെന്ന് രാജു ഗുരുവായൂർ അറിയിച്ചു.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ ദർശനസമയം വിവേക് കിരണിനൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ നിർവഹിച്ചതിന് പുറമെ ഉപദേവതകളെയും തൊഴുതശേഷമാണ് അദ്ദേഹം മടങ്ങിയത്. എന്നാൽ, വിവേക് കിരൺ നിർവഹിച്ച വഴിപാടുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ദേവസ്വം അധികൃതർ തയ്യാറായില്ല. ദർശനം പരമാവധി സ്വകാര്യതയിൽ നടത്തുന്നതിനാണ് അധികൃതർ പ്രത്യേക ശ്രദ്ധ പുലർത്തിയത്.
ദർശനം കഴിഞ്ഞിറങ്ങിയപ്പോൾ ചിലർ ഫോട്ടോ എടുക്കാൻ ശ്രമിച്ചെങ്കിലും, ദേവസ്വം അധികൃതർ അതും തടഞ്ഞതായി വിവരമുണ്ട്. സംഭവത്തെ തുടർന്ന് ക്ഷേത്രങ്ങളിൽ വ്യക്തികളുടെ സ്വകാര്യതയും മാധ്യമ സ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലിതാവസ്ഥയെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നിരിക്കുകയാണ്.
