‘ജീവനം’ നാലാംഘട്ടത്തിനും ‘നിത്യഹരിതം പ്രേംനസീർ @ 100’ പരിപാടിക്കും തുടക്കം; ബ്രോഷർ പ്രകാശനം മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു
ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതിയായ ‘ജീവനം’ നാലാംഘട്ടം പദ്ധതിയുടെയും അനശ്വര നടൻ പ്രേംനസീറിന്റെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന ‘നിത്യഹരിതം പ്രേംനസീർ @ 100’ പരിപാടിയുടെയും ബ്രോഷർ പ്രകാശനം ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം മലയാള സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുകയും അവരുടെ സംഭാവനകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ദൃശ്യ ഗുരുവായൂർ വിവിധ പരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത്.
ബ്രോഷർ പ്രകാശന ചടങ്ങിൽ ദൃശ്യ പ്രസിഡന്റ് കെ.കെ. ഗോവിന്ദദാസ്, തൃശൂർ കോർപ്പറേഷൻ മേയർ നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശ്, മുൻ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ എന്നിവർ പങ്കെടുത്തു.ദൃശ്യ ഭാരവാഹികളായ അരവിന്ദൻ പല്ലത്ത്, ആർ. രവികുമാർ, വി.പി. ആനന്ദൻ, പി. ശ്യാംകുമാർ, ഉണ്ണി ചൊവ്വല്ലൂർ, വി.പി. ഉണ്ണികൃഷ്ണൻ, ആർ. ജയകുമാർ, സി. ഉണ്ണികൃഷ്ണൻ, സി. ജയ്സൺ ജോർജ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രേംനസീർ സ്മാരക പുരസ്കാരം ഹരിഹരന്
മലയാള സിനിമയിലെ അനശ്വര നടൻ പ്രേംനസീറിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം പ്രശസ്ത സംവിധായകൻ ഹരിഹരന് സമ്മാനിക്കും. സെപ്റ്റംബർ 26 ശനിയാഴ്ച ഇന്ദിരാഗാന്ധി ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാര സമർപ്പണം.മലയാള സിനിമയ്ക്ക് ദീർഘകാലമായി നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സംവിധായകൻ ഹരിഹരനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ദക്ഷിണാമൂർത്തി പുരസ്കാരം ടി.എസ്. രാധാകൃഷ്ണന്
പ്രശസ്ത സംഗീത സംവിധായകൻ വി. ദക്ഷിണാമൂർത്തിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം പ്രമുഖ സംഗീതജ്ഞൻ ടി.എസ്. രാധാകൃഷ്ണനും ചടങ്ങിൽ സമ്മാനിക്കും. സംഗീത-സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.ഇതിനൊപ്പം ദൃശ്യ ഗുരുവായൂരിന്റെ പ്രധാന ജീവകാരുണ്യ സംരംഭമായ ‘ജീവനം’ നാലാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. സമൂഹത്തിലെ അർഹരായവർക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ ദൃശ്യയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് പുതിയ ഘട്ടം.
സെപ്റ്റംബർ 26ന് നടക്കുന്ന ചടങ്ങിൽ സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. കലാസ്മരണയും ജീവകാരുണ്യ പ്രവർത്തനവും ഒരേ വേദിയിൽ സംഗമിക്കുന്ന പരിപാടി എന്ന നിലയിൽ ചടങ്ങിന് പ്രത്യേക പ്രാധാന്യമുണ്ട്.
