വാതിൽമാടത്തും കൂത്തമ്പലത്തും നടന്ന സപ്താഹ–പഞ്ചദശാഹ പാരായണങ്ങളിൽ നിന്ന് അഷ്ടമിരോഹിണിയുടെ ദേവസ്വം ഭാഗവതസപ്താഹത്തിലേക്ക്; 1983ൽ ആരംഭിച്ച ദേവസ്വം സപ്താഹത്തിന് 43 വർഷം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ ആത്മീയ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിൽ, അതിലെ ഭാഗവതപാരായണ പാരമ്പര്യത്തിനും അത്രതന്നെ ആഴമുള്ള ചരിത്രമാണ് പറയാനുള്ളത്. വാതിൽമാടത്തും കൂത്തമ്പലത്തും ശ്രീമദ് ഭാഗവതം സപ്താഹമായും പഞ്ചദശാഹമായും പാരായണം ചെയ്തിരുന്ന പഴയകാല പാരമ്പര്യത്തിൽ നിന്ന് ഇന്ന് അഷ്ടമിരോഹിണി ആഘോഷത്തോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം തുടർച്ചയായി സംഘടിപ്പിച്ചുവരുന്ന ഭാഗവതസപ്താഹയജ്ഞത്തിലേക്ക് ആ പാരമ്പര്യം വളർന്നെത്തിയിരിക്കുന്നു.2026 സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന ഭാഗവതസപ്താഹത്തോടെ ദേവസ്വം വകയായി അഷ്ടമിരോഹിണിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ ആത്മീയയജ്ഞം 44-ാം ഘട്ടത്തിലേക്ക് കടക്കുകയാണ്. 1983ൽ ആരംഭിച്ച ദേവസ്വം വക ഭാഗവതസപ്താഹം 43 വർഷം പിന്നിടുമ്പോൾ, ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഭാഗവതപാരായണത്തിനുള്ള പഴമയുടെ പാരമ്പര്യം അതിനും ഏറെ മുമ്പേ ആരംഭിച്ചതായാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്.
1927ലെ സാമൂതിരി രേഖകളിൽ ഭാഗവതപാരായണത്തിന്റെ ചരിത്രം
ഗുരുവായൂർ ക്ഷേത്രത്തിലെ പഴമയുടെ പെരുമ വിളിച്ചോതുന്ന പ്രധാന ചരിത്രസാക്ഷ്യങ്ങളിലൊന്നാണ് 1927 നവംബർ 29-ലെ സാമൂതിരി രേഖകൾ. ഭാഗവതപാരായണത്തിനായി ക്ഷേത്രത്തിലെ വാതിൽമാടത്തും കൂത്തമ്പലത്തും സൗകര്യങ്ങൾ ഒരുക്കിയിരുന്നതായും ഭക്തപണ്ഡിതന്മാർ അവിടെ സപ്താഹമായും **‘പഞ്ചദശാഹ’**മായും ശ്രീമദ് ഭാഗവതം പാരായണം ചെയ്തിരുന്നതായും രേഖകളിൽ കാണുന്നു.1927ൽ സപ്താഹത്തിനും പഞ്ചദശാഹത്തിനും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് അന്നത്തെ ദേവസ്വം മാനേജർ സാമൂതിരിയുടെ അനുമതി തേടിയിരുന്നതും ക്ഷേത്രത്തിലെ ഭാഗവതപാരായണ പാരമ്പര്യത്തിന് ഔദ്യോഗിക രേഖകളിലുള്ള ചരിത്രസാക്ഷ്യമാണ്.
അതേസമയം, ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഭാഗവതസപ്താഹ സത്സംഗത്തിന് ഇതിലും പഴക്കമുണ്ടെന്നാണ് 1986ൽ ശ്രീഗുരുവായൂരപ്പൻ സംകീർത്തന ട്രസ്റ്റ് പ്രസിദ്ധീകരിച്ച ‘ശ്രീഗുരുവായൂരപ്പന്റെ തിരുനാമമാഹാത്മ്യം’ എന്ന ചരിത്രഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത്.കൊല്ലവർഷം 1042 മുതൽ ഭക്താവതംസമായ കൂടല്ലൂർ കുഞ്ഞിക്കാവു നമ്പൂതിരിപ്പാടും ഭക്തശിരോമണിയായ വാഴക്കുന്നം വാസുദേവൻ നമ്പൂതിരിയും ഉൾപ്പെടെയുള്ള മഹാത്മാക്കളിലൂടെയാണ് ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഭാഗവതസപ്താഹ സൽസംഗത്തിന് തുടക്കം കുറിച്ചതെന്നാണ് ഗ്രന്ഥത്തിലെ പരാമർശം.
1956ൽ നാരായണീയദിനാഘോഷം; 1968ൽ നാരായണീയസപ്താഹം
ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിലുള്ള നാരായണീയ പാരായണത്തിനും ദീർഘമായ ചരിത്രമുണ്ട്. ഏകദേശം ഏഴു പതിറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാൽ 1956 മുതൽ, ഗുരുവായൂർ ദേവസ്വം നാരായണീയദിനാഘോഷം സംഘടിപ്പിച്ചുവരുന്നു.ഇതിന്റെ തുടർച്ചയായി 1968ൽ ഓട്ടൂർ ഉണ്ണിനമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നാരായണീയസപ്താഹത്തിനും തുടക്കമായി. 1968ലെ നാരായണീയസപ്താഹത്തിന്റെ ഉദ്ഘാടനപ്രഭാഷണം നിർവഹിച്ചതും പിന്നീട് 1983ലെ ദേവസ്വം വക ഭാഗവതസപ്താഹത്തിന് നേതൃത്വം നൽകിയതും തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.
1983ൽ ദേവസ്വം വക ആദ്യ ഭാഗവതസപ്താഹം
അഷ്ടമിരോഹിണി ആഘോഷത്തോടനുബന്ധിച്ച് ദേവസ്വം വകയായി ഭാഗവതസപ്താഹം ആരംഭിക്കുന്നത് 1983ലാണ്. അന്നത്തെ ദേവസ്വം ഭരണസമിതിയുടെ തീരുമാനപ്രകാരം, അന്നത്തെ ദേവസ്വം ചെയർമാൻ പി.ടി. മോഹനകൃഷ്ണൻ പ്രത്യേക താൽപര്യമെടുത്താണ് സപ്താഹത്തിന് അരങ്ങൊരുക്കിയത്.1983 ആഗസ്റ്റ് 28ന് ക്ഷേത്രത്തിലെ ഊട്ടുപുരയിൽ ആരംഭിച്ച സപ്താഹം അഷ്ടമിരോഹിണി സുദിനത്തിൽ ഭാഗവതത്തിലെ ശ്രീകൃഷ്ണാവതാര ഭാഗം എത്തുന്ന വിധത്തിലാണ് ക്രമീകരിച്ചത്.
തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ ദേവസ്വം ഭാഗവതസപ്താഹത്തിൽ വൈശ്രവണത്ത് രാമൻ നമ്പൂതിരി, തട്ടയൂർ ഉണ്ണിനമ്പൂതിരിപ്പാട്, തോട്ടം കൃഷ്ണൻ നമ്പൂതിരി, ആഞ്ഞം കൃഷ്ണൻ നമ്പൂതിരി, വെൺമണി വിഷ്ണുനമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, അക്കരപ്പിള്ളി നാരായണൻ നമ്പൂതിരി, മേലേടം കേശവൻ നമ്പൂതിരി എന്നിവർ പ്രഭാഷണത്തിനും പാരായണത്തിനുമായി ദേവസ്വത്തിന്റെ ക്ഷണം സ്വീകരിച്ച് പങ്കെടുത്തു.സപ്താഹ മണ്ഡപത്തിലെ പൂജാകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് ഗുരുവായൂരപ്പന്റെ സന്നിധിയിൽ നിരവധി തവണ മേൽശാന്തിയായി സേവനം ചെയ്തിട്ടുള്ള തെക്കെപ്പാട് ചിത്രൻ നമ്പൂതിരിപ്പാടായിരുന്നു.സപ്താഹം ശ്രവിക്കാനെത്തിയ ഭക്തജനങ്ങൾക്കായി ദേവസ്വം വകയായി ഊട്ടുപുരയിൽ പ്രസാദ ഊട്ടിനും സൗകര്യമൊരുക്കിയിരുന്നു.
തന്ത്രിയും ഭരണാധികാരികളും ഭക്തജനങ്ങൾക്കൊപ്പം
സപ്താഹത്തിന്റെ സമാപനദിവസം ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട് ഭാഗവതത്തിലെ പന്ത്രണ്ടാം അധ്യായം പാരായണം ചെയ്യുന്നതിൽ ഭാഗവതാചാര്യന്മാർക്കൊപ്പം പങ്കുചേർന്നത് ഭക്തജനങ്ങൾക്ക് ഏറെ ആനന്ദകരമായ അനുഭവമായി.അന്നത്തെ കേരള മുഖ്യമന്ത്രി കെ. കരുണാകരൻ, ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ പി.ടി. മോഹനകൃഷ്ണൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ എന്നിവരും സപ്താഹത്തിൽ ഭക്തജനങ്ങൾക്കൊപ്പം ശ്രോതാക്കളായി പങ്കെടുത്തു.
ഭാഗവതപണ്ഡിതർക്ക് ചരിത്രത്തിൽ ആദ്യമായി ദേവസ്വം വക ബഹുമതികൾ
1983ലെ സപ്താഹത്തിന് മറ്റൊരു ചരിത്രപ്രാധാന്യം കൂടിയുണ്ട്. ഗുരുവായൂർ ദേവസ്വത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഭാഗവതാചാര്യന്മാരെയും പണ്ഡിതന്മാരെയും പ്രത്യേകമായി ആദരിച്ച ചടങ്ങും അന്നാണ് നടന്നത്.സത്രം ഹാളിൽ പ്രത്യേകമായി സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തിൽ, തിങ്ങിനിറഞ്ഞ ഭക്തജനസദസ്സിന്റെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ ദേവസ്വം ഭാഗവതപണ്ഡിതർക്ക് ബഹുമതികൾ നൽകി.
തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിക്ക് ‘ഭഗവന്നാമാചാര്യ’, വൈശ്രവണത്ത് രാമൻ നമ്പൂതിരിക്ക് ‘ഭാഗവതാചാര്യ’, തട്ടയൂർ ഉണ്ണി നമ്പൂതിരിപ്പാടിന് ‘ഭാഗവതപ്രവചനതിലകം’, തോട്ടം കൃഷ്ണൻ നമ്പൂതിരിക്ക് ‘ഭാഗവതപ്രവചനവാചസ്പതി’, വെൺമണി വിഷ്ണുനമ്പൂതിരിപ്പാടിന് ‘ഭാഗവതപാരായണരത്നം’ എന്നീ ബഹുമതികളാണ് നൽകി ആദരിച്ചത്.അന്ന് വൈകുന്നേരം ഗുരുവായൂർ ക്ഷേത്രനടയിൽനിന്ന് ആത്മീയാചാര്യന്മാരെ മൂന്ന് ഗജവീരന്മാരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ സത്രം ഹാളിലേക്ക് ദേവസ്വം അധികൃതർ ആനയിച്ചതും ചടങ്ങിന്റെ ശ്രദ്ധേയമായ ഭാഗമായിരുന്നു.
43 വർഷവും മുടങ്ങാതെ മേലേടം കേശവൻ നമ്പൂതിരി
ഗുരുവായൂർ ക്ഷേത്രത്തിൽ നിരവധി ഭക്തജനങ്ങൾ വിവിധ കാലഘട്ടങ്ങളിൽ ഭാഗവതസപ്താഹങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും, 1983 മുതൽ അഷ്ടമിരോഹിണി ആഘോഷത്തോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം സ്വന്തം ചെലവിൽ തുടർച്ചയായി മുടങ്ങാതെ സംഘടിപ്പിച്ചുവരുന്ന ഭാഗവതസപ്താഹം എന്ന പ്രത്യേകത ഈ യജ്ഞത്തിനുണ്ട്.ഇത്തവണ 43 വർഷം പിന്നിടുന്ന ദേവസ്വം വക ഭാഗവതസപ്താഹത്തിൽ, ആരംഭം മുതൽ ഒരുവർഷം പോലും മുടങ്ങാതെ ഭാഗവതപാരായണവും പ്രഭാഷണവും നിർവഹിച്ച ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തിയും പ്രൊഫസറുമായ മേലേടം കേശവൻ നമ്പൂതിരി തന്നെയാണ് ഈ വർഷവും യജ്ഞാചാര്യൻ.
കോവിഡ് കാലത്തും മുടങ്ങാത്ത ഭാഗവതയജ്ഞം
കോവിഡ്-19 മഹാമാരിയുടെ കാലത്ത് ഭക്തജനങ്ങൾക്ക് ക്ഷേത്രപ്രവേശനം പോലും സാധ്യമല്ലാതിരുന്ന സാഹചര്യത്തിലും ഗുരുവായൂർ ദേവസ്വം ഭാഗവതസപ്താഹത്തിന് മുടക്കം വരുത്തിയില്ല.2020ലെ അഷ്ടമിരോഹിണിയോടനുബന്ധിച്ച് ക്ഷേത്രത്തിലെ വാതിൽമാടത്തിൽ മേലേടം കേശവൻ നമ്പൂതിരി ഭാഗവതം സപ്താഹരീതിയിൽ പാരായണം ചെയ്ത് ഗുരുവായൂരപ്പന് സമർപ്പിച്ചു. ഭക്തജനസാന്നിധ്യമില്ലാത്ത പ്രതികൂല സാഹചര്യത്തിലും ദേവസ്വം നിലനിർത്തിയ ഈ പാരമ്പര്യം ഭാഗവതസപ്താഹത്തിന്റെ ചരിത്രത്തിലെ വേറിട്ട അധ്യായമായി.
ഈ വർഷം അഞ്ചംഗ ആചാര്യസംഘം
ഈ വർഷത്തെ ഭാഗവതസപ്താഹത്തിന് മേലേടം കേശവൻ നമ്പൂതിരിയെ കൂടാതെ മേച്ചേരി ഗോവിന്ദൻ നമ്പൂതിരി, പൊന്നടുക്കം മണികണ്ഠൻ നമ്പൂതിരി, മേച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി, ഡോ. വി. അച്ച്യുതൻകുട്ടി എന്നിവരും ആചാര്യന്മാരായി പങ്കെടുക്കും.ആഗസ്റ്റ് 31ന് മഹാത്മ്യപാരായണത്തോടെ ആരംഭിക്കുന്ന സപ്താഹത്തിൽ സെപ്റ്റംബർ ഏഴുവരെയുള്ള ദിവസങ്ങളിൽ ഭാഗവതത്തിലെ പ്രധാന കഥാഭാഗങ്ങളും ആദ്ധ്യാത്മിക സന്ദേശങ്ങളും ഭക്തജനങ്ങൾക്ക് ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിക്കും. നിരവധി ഭാഗവതപണ്ഡിതരും പ്രഭാഷകരും പാരായണത്തിലും പ്രഭാഷണത്തിലും പങ്കുചേർന്നു.
പഴമയിൽനിന്ന് പാരമ്പര്യത്തിലേക്ക്… പാരമ്പര്യത്തിൽനിന്ന് ഇന്നിലേക്ക്
വാതിൽമാടത്തും കൂത്തമ്പലത്തും ഭക്തപണ്ഡിതന്മാർ ശ്രീമദ് ഭാഗവതം പാരായണം ചെയ്തിരുന്ന ഒരു നൂറ്റാണ്ട് മുമ്പത്തെ ഗുരുവായൂരിൽനിന്ന്, അഷ്ടമിരോഹിണിയുടെ പുണ്യവേളയിൽ ദേവസ്വം തന്നെ തുടർച്ചയായി സംഘടിപ്പിക്കുന്ന ഇന്നത്തെ ഭാഗവതസപ്താഹത്തിലേക്കുള്ള യാത്ര ഗുരുവായൂർ ക്ഷേത്രത്തിന്റെ ആത്മീയ പാരമ്പര്യത്തിന്റെ തുടർച്ച കൂടിയാണ്.
നൂറ്റാണ്ടുകൾ പിന്നിട്ട ക്ഷേത്രചരിത്രത്തിനൊപ്പം ഭാഗവതപാരായണവും നാരായണീയസങ്കീർത്തനവും ഗുരുവായൂരിന്റെ ആത്മീയ അന്തരീക്ഷത്തിൽ ഇന്നും സജീവമായി നിലനിൽക്കുന്നു. ഭക്തിയും ജ്ഞാനവും സത്സംഗവും ഒരുമിക്കുന്ന ഈ പാരമ്പര്യം തലമുറകളിലേക്ക് കൈമാറിക്കൊണ്ട് അഷ്ടമിരോഹിണി ആഘോഷത്തിന്റെ ഭാഗമായി ദേവസ്വം സംഘടിപ്പിക്കുന്ന ഭാഗവതസപ്താഹം വീണ്ടും ഭക്തജനങ്ങളിലേക്ക് എത്തുകയാണ്.
കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ
