പരമ്പരാഗത കലാരൂപത്തെ പുതുതലമുറയിലേക്ക് കൈമാറാൻ പൈതൃകം ഗുരുവായൂരിന്റെ പുതിയ സംരംഭം; മുതിർന്നവരടക്കമുള്ള പഠിതാക്കളുടെ ശ്രദ്ധേയ പങ്കാളിത്തം

ഗുരുവായൂർ: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അവിഭാജ്യഘടകമായ കഥകളിയെ പുതുതലമുറയിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ പൈതൃകം ഗുരുവായൂർ നേതൃത്വത്തിൽ പൈതൃകം കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കഥകളി പഠനക്ലാസ് ഗുരുവായൂരിൽ ആരംഭിച്ചു. പൈതൃക മന്ദിരത്തിൽ നടന്ന ചടങ്ങിൽ കലാരസികരും പഠിതാക്കളും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു.

ഏകദേശം പത്തോളം പഠിതാക്കൾ ആദ്യദിന ക്ലാസിൽ പങ്കാളികളായി. കലാപഠനത്തിൽ പുതുതായി താൽപര്യമുള്ളവരും കഥകളിയോടുള്ള ദീർഘകാല ആകാംക്ഷ സഫലമാക്കാൻ എത്തിയവരും ക്ലാസിന്റെ ഭാഗമായി. കലാമണ്ഡലം മോഹനൻ ആശാൻ (വെള്ളിനേഴി) നേതൃത്വം നൽകുന്ന ക്ലാസുകൾ കഥകളിയുടെ അടിസ്ഥാനപാഠങ്ങളിൽ നിന്ന് അഭ്യാസപരമായ പരിശീലനങ്ങളിലേക്കുള്ള സമഗ്ര പഠനരീതിയിലായിരിക്കും മുന്നോട്ട് പോകുക.

പരിപാടി കലാമണ്ഡലം മോഹൻ ആശാൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. പൈതൃകം കലാക്ഷേത്ര ചെയർമാൻ മണലൂർ ഗോപിനാഥ്, കൺവീനർ മുരളി അകമ്പടി, ട്രഷറർ മോഹനകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
71-ാം വയസ്സിലും കഥകളി അഭ്യസിച്ച് അരങ്ങേറ്റം നടത്തി ശ്രദ്ധേയയായ വിജയലക്ഷ്മി ടീച്ചർ മുഖ്യാതിഥിയായി പങ്കെടുത്തത് ചടങ്ങിന് പ്രത്യേക ശ്രദ്ധനേടി. പ്രായം ഒരു തടസമല്ലെന്നും കലാപഠനത്തിന് ആത്മാർഥതയാണ് പ്രധാനം എന്ന സന്ദേശമാണ് അവരുടെ സാന്നിധ്യം നൽകിയത്.
ചടങ്ങിൽ കൃഷ്ണനാട്ടം ആശാൻ ഉണ്ണികൃഷ്ണൻ, എ.കെ. ദിവാകരൻ, നിർമ്മല നായ്ക്കത്ത്, സുഗന്ധി വാസു, ജാക്ക് സിറിയക്, രവി വട്ടരങ്ങത്ത്, ചന്ദ്രൻ കെ.കെ, ഡോ. നളിനി മാധവൻ, രാജൻ പിള്ള, കോമളംപിള്ള, ഡോ. ശ്യാമള, രേഷ്മ ടി.എ, സീമ നെന്മിനി, പ്രിയ കൂനംമുച്ചി എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.
പരമ്പരാഗത കലാരൂപങ്ങളുടെ സംരക്ഷണത്തിനും പ്രചാരണത്തിനുമായി പൈതൃകം ഗുരുവായൂർ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ സാംസ്‌കാരിക മേഖലയിൽ ശ്രദ്ധേയമാകുകയാണ്. കഥകളിയെ കൂടുതൽ ജനകീയമാക്കാനും പുതിയ തലമുറയെ ഈ കലാരൂപത്തിലേക്ക് ആകർഷിക്കാനുമുള്ള ശ്രമമായി ഈ പഠനക്ലാസ് മാറുമെന്ന് സംഘാടകർ അറിയിച്ചു.





