ഗുരുവായൂർ: വസ്തുതാവിരുദ്ധമായ റിപ്പോർട്ടുകളിലൂടെ ആശങ്ക പരത്തുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങൾ പ്രചാരണം നടത്തുന്നതിനെതിരെയാണ് ദേവസ്വം നിയമനടപടിക്ക് ഒരുങ്ങുന്നത്. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഇത് ആശങ്കയുണ്ടാക്കുന്നതായി ദേവസ്വം വിലയിരുത്തുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ കേരള പോലീസിൻ്റെ യന്ത്രത്തോക്കേന്തിയ ദ്രുതകർമ്മ സേനയും രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രിക്കുന്ന ഐ.ബി ഉദ്യോഗസ്ഥരും ഉൾപ്പെടെ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. ക്ഷേത്രപരിസരത്ത് സംശയാസ്പദമായി കണ്ട കശ്മീരി സ്വദേശിയെ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ ചോദ്യം ചെയ്തിരുന്നു. ഇയാളെ കാണാനില്ലെന്ന് കാണിച്ച് കശ്മീരിൽ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. പാഞ്ചജന്യം റസ്റ്റ് ഹൗസിൽ ഭീകരൻ താമസിച്ചിരുന്നു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും പോലീസ് വ്യക്തമാക്കി. 2017-ൽ തന്നെ ഈ വ്യാജ പ്രചാരണം പോലീസ് തള്ളിക്കളഞ്ഞതാണ്.
അതിനാൽ സമൂഹത്തിൽ ആശങ്ക പരത്തുന്ന തരത്തിലുള്ള വാർത്തകൾ നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം അറിയിച്ചു. രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും തുരങ്കം വെക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. വസ്തുതാവിരുദ്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്കെതിരെ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ദേവസ്വം അറിയിച്ചു. ഗുരുവായൂരിൻ്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒരു പോറൽ പോലുമില്ലാതെ സംരക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.


