മുന്നറിയിപ്പില്ലാതെ ആവർത്തിക്കുന്ന കറന്റ് കട്ട്; വീടുകളും വ്യാപാരങ്ങളും താറുമാറ് — അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഗാന്ധി ദർശൻ വേദി
ഗുരുവായൂർ: നഗരത്തിൽ തുടർച്ചയായി നടക്കുന്ന അപ്രഖ്യാപിത വൈദ്യുതി മുടക്കങ്ങൾ ജനങ്ങളെ വലിയ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ദിവസേന ഇടവിട്ട് കറന്റ് പോകുന്നത് സാധാരണ ജീവിതത്തെ തന്നെ അസാധാരണമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നതിനും, വിശ്രമത്തിനും പോലും തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്
പല തവണയായി മുൻകൂട്ടി അറിയിപ്പില്ലാതെ വൈദ്യുതി മുടക്കുന്നത് ജനങ്ങളിൽ ആശങ്കയും അസ്വസ്ഥതയും വർധിപ്പിക്കുന്നു. പവർകട്ട് പോലുള്ള സാഹചര്യങ്ങളിൽ മുൻകൂട്ടി അറിയിപ്പും തയ്യാറെടുപ്പിനുള്ള സമയം ലഭിക്കുമ്പോൾ ആളുകൾ അതിനോട് പൊരുത്തപ്പെടാറുണ്ട്. എന്നാൽ ഇപ്പോഴത്തെ പോലെ അപ്രഖ്യാപിതവും നിരന്തരവുമായ വൈദ്യുതി തടസ്സം ജീവിതത്തിന്റെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുകയാണ്.
ഇക്കാര്യത്തിൽ അധികാരികളുടെ അനാസ്ഥയാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തിരമായി ബന്ധപ്പെട്ട വകുപ്പുകൾ ഇടപെട്ട് സ്ഥിരപരിഹാരം കണ്ടെത്തണമെന്നും പൊതുജനം ആവശ്യപ്പെടുന്നു.
ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി ഗാന്ധി ദർശൻ വേദി രംഗത്തെത്തി. ഗുരുവായൂർ യൂണിറ്റ് യോഗത്തിൽ പ്രശ്നത്തിന്റെ ഗൗരവം ചർച്ച ചെയ്യപ്പെട്ടു. വൈദ്യുതി വിതരണത്തിലെ അനിയന്ത്രിത തടസ്സങ്ങൾക്ക് ഉടൻ പരിഹാരം കണ്ടെത്താൻ അധികാരികൾ ക്രിയാത്മകമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ യൂണിറ്റ് ചെയർമാൻ ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ചു. ജയരാജ് ഗുരുവായൂർ, രേണുക മേനോൻ, പി. ശ്രീനാരായണൻ, ടി. ചന്ദ്രശേഖരൻ, ഇ. ശ്രീദേവി, വി. ശശി, വി.ജെ. ജോയ് എന്നിവർ പ്രസംഗിച്ചു.


