ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെയർമാനായി വീണ്ടും എ വി ഗോപിനാഥ് ചുമതലയേറ്റു. നിയമപരമായ സാങ്കേതിക നടപടിക്രമം പാലിക്കുന്നതിനായി ഞായറാഴ്ച രാവിലെ അദ്ദേഹം വീണ്ടും സത്യപ്രതിഞ്ജ ചെയ്തു. ദേവസ്വം കമ്മീഷണർ എം ജി രാജമാണിക്കം ഐഎഎസ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഭരണസമിതി അംഗമായി ചുമതലയേറ്റതിനെത്തുടർന്ന് ഭരണസമിതി യോഗം ചേർന്ന് അദ്ദേഹത്തെ ദേവസ്വം ചെയർമാനായി തെരഞ്ഞെടുക്കുകയായിരുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, മനോജ് ബി നായർ, കെ എസ് ബാലഗോപാൽ, എം യു ഷിനിജ എന്നിവർ സന്നിഹിതരായി.ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ സർക്കാർ വിജ്ഞാപനം വായിച്ചു.
2026 മാർച്ച് 14ന് കാലാവധി അവസാനിക്കാനിരക്കെ രാജിവെച്ച ഡോ വി കെ വിജയൻ്റെ ഒഴിവിലേക്ക് മാർച്ച് 8 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ എ വി ഗോപിനാഥ് , ദേവസ്വം നിയമത്തിന് എതിരാണ് എന്ന് ചൂണ്ടി കാട്ടി മുൻ ദേവസ്വം ഭരണ സമിതി അംഗമായിരുന്ന കെ കുഞ്ഞുണ്ണി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ വിശദീകരണം ചോദിച്ചു ഹൈക്കോടതി സർക്കാരിനും ദേവസ്വത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതിനെ മറി കടക്കാൻ സർക്കാർ പുതിയ വിജ്ഞാപനം ഇറക്കുകയും തുടർന്നാണ് എ വി ഗോപിനാഥൻ വീണ്ടും സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തത്.
1978 ലെ ദേവസ്വം ആക്ട് അനുസരിച്ച് ഒരു ഭരണ സമിതി അംഗം രാജിവയ്ക്കുകയോ വിവിധ കാരണങ്ങളാൽ പുറത്താക്കുകയോ ചെയ്‌താൽ ആ അംഗത്തിന് പകരം നിയമിക്കപ്പെടുന്ന പുതിയ അംഗത്തിന് മുൻ അംഗത്തിന്റെ കാലാവധി പൂർത്തിയാകുന്നതു വരെ മാത്രമേ കാലാവധി ലഭിക്കുകയുള്ളു. ദേവസ്വം ആക്ടിൽ കമ്മിറ്റിയെക്കുറിച്ച് പരാമർശിക്കുന്ന ഭാഗത്തെ 5-ാം ഖണ്ഡികയിലെ ഈ വിവരണമാണ് എ.വി ഗോപിനാഥിന് വിനയായത്.
അതേസമയം ഗോപിനാഥിനൊപ്പം ഭരണസമിതി അംഗമായി ചുമതലയേറ്റ എം യു ഷിനിജയ്ക്ക് ഇത് ബാധകമാകില്ല. ഭരണസമിതി അംഗമായിരുന്ന വി ജി രവീന്ദ്രൻ കാലാവധി പൂർത്തിയായ ഒഴിവിലേയ്ക്കാണ് ഷിനിജയെ സർക്കാർ നിയമിച്ചിട്ടുള്ളത്. ഇതിനാൽ ഇവർക്ക് രണ്ട് വർഷം കാലാവധി ലഭിക്കും.


