പാർട്ടിക്കെതിരെ വിമർശനമില്ലെന്ന് ഉറപ്പ്; “വിജയ പ്രതീക്ഷയുണ്ട്, അതുകൊണ്ടാണ് മത്സരിക്കുന്നത്” – സുധാകരൻ1
അമ്പലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ സിപിഐഎം അംഗത്വം പുതുക്കാതെ പാർട്ടി അംഗത്വത്തിൽ നിന്ന് മാറിയതായും അദ്ദേഹം വ്യക്തമാക്കി.മത്സരിക്കുന്നത് പാർട്ടിക്കെതിരെയല്ലെന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും പ്രവർത്തകരെയും വിമർശിക്കാൻ താൻ തയ്യാറല്ലെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയെ വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിലുള്ള പ്രസ്താവനകളോ വ്യക്തിഹത്യയോ തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്പലപ്പുഴയിൽ വിജയിക്കാമെന്ന ആത്മവിശ്വാസം ഉള്ളതിനാലാണ് മത്സരിക്കാനുള്ള തീരുമാനം എടുത്തതെന്ന് സുധാകരൻ വ്യക്തമാക്കി. ആരുടെയും പിന്തുണ തേടാൻ താൻ പോയിട്ടില്ലെന്നും ഇതുവരെ ആരും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്തുണ ലഭിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
മത്സരപ്രചാരണവുമായി ബന്ധപ്പെട്ട് മറ്റ് മണ്ഡലങ്ങളിലൊന്നിലും പ്രസംഗിക്കാൻ പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുമ്പ് തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചിരുന്ന അതേ രാഷ്ട്രീയ ആശയങ്ങളും നിലപാടുകളും തന്നെയാകും ഇപ്പോഴും പ്രചാരണത്തിൽ ഉന്നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ വ്യക്തിപരമായ ആക്രമണങ്ങളോ വിമർശനങ്ങളോ നടത്തില്ലെന്നും സുധാകരൻ വ്യക്തമാക്കി.
കോൺഗ്രസ്സ് പിന്തുണ ലഭിച്ചിട്ടില്ലെന്നും അത്തരമൊരു കാര്യത്തിൽ എഴുത്തുപരമായ ഉറപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്തുണ ലഭിച്ചാൽ പിന്നീട് വ്യക്തമാക്കാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഇടുക്കി എംഎൽഎ എം.എം. മണി നടത്തിയ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ആലപ്പുഴയിലെ കാര്യങ്ങളിൽ ഇടപെടേണ്ട സാഹചര്യം അദ്ദേഹത്തിനില്ലെന്നും സുധാകരൻ പ്രതികരിച്ചു. ഇനി താൻ പാർട്ടിയിൽ ഇല്ലാത്തതിനാൽ തന്റെ പ്രവർത്തനങ്ങൾ പാർട്ടിക്ക് തലവേദനയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് ആഴ്ച മുമ്പ് പാർട്ടി അംഗത്വം പുതുക്കാൻ ആളെത്തിയെങ്കിലും താൻ പുതുക്കിയില്ലെന്നും അത് പിന്നീട് വാർത്തയായെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയുടെ ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചിട്ടില്ലെന്നും എന്നാൽ ചിലർ തന്നെ വ്യക്തിഹത്യയ്ക്ക് ഇരയാക്കിയെന്നും അദ്ദേഹം ആരോപിച്ചു. തന്റെ കുടുംബത്തെയും ചിലർ വിമർശനത്തിനിരയാക്കിയതായി അദ്ദേഹം പറഞ്ഞു.
വർഷങ്ങളോളം മർദനങ്ങളും പ്രതിസന്ധികളും നേരിട്ടാണ് പാർട്ടി പ്രവർത്തനം നടത്തിയതെന്ന് സുധാകരൻ ഓർമ്മിപ്പിച്ചു. മന്ത്രി സജി ചെറിയാൻ നടത്തിയ ചില പ്രസ്താവനകളെയും അദ്ദേഹം വിമർശിച്ചു. ഭരണഘടനയെ അപമാനിക്കുന്ന തരത്തിലുള്ള ഭാഷ താൻ ഒരിക്കലും ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഒരു സ്ഥാനത്ത് എത്രകാലം ഇരുന്നു എന്നതല്ല പ്രധാനമെന്ന്; ആ സ്ഥാനത്ത് ഇരുന്ന് എന്താണ് ചെയ്തതെന്ന് നോക്കുകയാണ് പ്രധാനമെന്ന്” സുധാകരൻ പറഞ്ഞു. യഥാർത്ഥ പാർട്ടി രീതികളും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളും പറയുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


