the digital signature of the temple city

ഭക്തിയും സേവനവും ചേർന്ന ജീവിതം ; ഗുരുവായൂരിന്റെ പ്രിയപ്പെട്ട സേവനമുഖം സരള സിസ്റ്റർ ഇനി അനശ്വര ഓർമ്മ

വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന സേവനമനസ്സ്; ഗുരുവായൂർ ദേവസ്വം ആതുരാലയത്തിലെ മാതൃകാ നഴ്സായ സരള സിസ്റ്ററിന് ആദരാഞ്ജലി.🙏

- Advertisement - Guruvayoor image

ഗുരുവായൂർ: ഗുരുവായൂരപ്പനോടുള്ള അതീവ ഭക്തിയും മനുഷ്യസേവനത്തിനുള്ള അകമഴിഞ്ഞ സമർപ്പണവുമിലൂടെ അനവധി ഹൃദയങ്ങളിൽ സ്നേഹവും ആദരവും നേടിയ വ്യക്തിത്വമായിരുന്നു ഗുരുവായൂരിലെ സരള സിസ്റ്റർ. ജീവിതം മുഴുവൻ ഭക്തിയും സേവനവും ഒരുമിപ്പിച്ച അപൂർവ മാതൃകയായ അവർ, ഗുരുവായൂരപ്പന്റെ സന്നിധിയോടും സമൂഹത്തോടുമുള്ള ആത്മാർത്ഥമായ ബന്ധം കൊണ്ടാണ് ഇന്നും സ്മരണകളിൽ നിറഞ്ഞുനിൽക്കുന്നത്.

ഗുരുവായൂരപ്പന്റെ കഴകം കുടുംബങ്ങളോടൊപ്പം ഒരംഗം പോലെ ചേർന്ന് പ്രവർത്തിച്ച സരള സിസ്റ്റർ, വാതാലയേശന് തെച്ചി, തുളസി, താമരപൂക്കൾ കൊണ്ടുള്ള മാലകൾ കെട്ടുന്നതിലും സഹായിയായി. നിർമ്മാല്യദർശനത്തിന് ശേഷമുള്ള മലർ നിവേദ്യത്തിനായി മലർ നെല്ലും പതിരും കളഞ്ഞ് പരിശുദ്ധമാക്കുന്ന സേവനത്തിലും അവർ നിർബന്ധമായും പങ്കാളിയായി.

പി.വി. രാമചന്ദ്രവാര്യർ എന്ന ചന്ദ്രേട്ടന്റെ നിർദ്ദേശങ്ങൾ ഭയഭക്തിയോടെ സ്വീകരിച്ച് വർഷങ്ങളോളം ക്ഷേത്രസേവനങ്ങളിൽ സരള സിസ്റ്റർ പങ്കാളിയായത് ഗുരുവായൂരപ്പനോടുള്ള അവരുടെ ആത്മാർഥ ഭക്തിയുടെ തെളിവായിരുന്നു.

അതോടൊപ്പം ഗുരുവായൂർ ദേവസ്വം ആതുരാലയത്തിൽ മാതൃകാപരമായ നഴ്സായി സേവനം അനുഷ്ഠിച്ച സരള സിസ്റ്റർ, “മാനവസേവ മാധവസേവ” എന്ന വാക്യം തന്റെ ജീവിതത്തിൽ യാഥാർത്ഥ്യമാക്കി. സേവനകാലത്തും പിന്നീട് പോലും ആരെങ്കിലും വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന മനസായിരുന്നു അവർക്കുണ്ടായിരുന്നത്. രാവോ പകലോ നോക്കാതെ, അർദ്ധരാത്രിയായാലും സേവനസന്നദ്ധതയോടെ ഓടിയെത്തുന്ന സേവനദാതാവായി അവർ സമൂഹത്തിൽ പ്രത്യേകം ആദരിക്കപ്പെട്ടു.

ജീവിതത്തിൽ പലവിധ പ്രതിസന്ധികളും വേദനകളും നേരിട്ടിട്ടുണ്ടെങ്കിലും അതൊന്നും തന്റെ ആതുരസേവനത്തിന് തടസ്സമാകരുതെന്ന ഉറച്ച നിലപാടോടെയാണ് അവർ പ്രവർത്തിച്ചത്. അതുകൊണ്ടുതന്നെ സഹപ്രവർത്തകരുടെയും സമൂഹത്തിന്റെയും ഇടയിൽ സരള സിസ്റ്റർ ഒരു മാതൃകയായിത്തീർന്നു.

ആതുരസേവനത്തോടൊപ്പം കലാപ്രവർത്തനങ്ങളിലും സരള സിസ്റ്റർ തന്റേതായ സാന്നിധ്യം രേഖപ്പെടുത്തി. സംഗീതം, നൃത്തം, തിരുവാതിരക്കളി തുടങ്ങിയ കലകളെ സരസ്വതിദേവിയുടെ അനുഗ്രഹമായി കരുതി ആത്മാർത്ഥമായി ആദരിച്ചു. സ്വയം പാടിയും നൃത്തം ചെയ്തും, സഹപ്രവർത്തകരെ പ്രോത്സാഹിപ്പിച്ചും കലാപ്രവർത്തനങ്ങളിൽ ഊർജ്ജസ്വലമായി പങ്കെടുത്തിരുന്നു.

ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും “കൊക്കിന് ജീവനുള്ളിടത്തോളം കാലം” എന്ന ആപ്തവാക്യം അന്വർത്ഥമാക്കുന്ന വിധത്തിൽ അവസാന നാളുകളിലും സേവനമനോഭാവം കൈവിടാതെ നിന്നു സരള സിസ്റ്റർ.

കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് മകൾ ബിന്ദുവിന്റെയും മരുമകൻ ശശിയുടെയും സ്നേഹപരമായ പരിചരണത്തിൽ കഴിയുന്ന വസതിയിൽ സരള സിസ്റ്ററെ സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. കിടപ്പിലാണെന്നും ആരെയും തിരിച്ചറിയുന്നില്ലെന്നും പറഞ്ഞിരുന്നുവെങ്കിലും, ഗുരുവായൂരപ്പന്റെ കളഭം കൈയിൽ വെച്ചപ്പോൾ അവരുടെ കണ്ണുകളിൽ ഒരു തെളിച്ചം തെളിഞ്ഞു. അതൊരു അനശ്വര നിമിഷമായി.

തുടർന്ന് അവർ ഓർമ്മകളിലേക്ക് മടങ്ങി. ഗുരുവായൂരപ്പന്റെ അഷ്ടമിരോഹിണി നൃത്തം, പെരുന്തട്ടയിലെ സദ്യ, ക്ഷേത്രത്തിലെ ഉത്സവദൃശ്യങ്ങൾ — എല്ലാം ആവേശത്തോടെയും ആത്മാർഥതയോടെയും പറഞ്ഞുപോയി. സരള സിസ്റ്ററുടെ ജീവിതത്തിലെ വലിയ അഭിലാഷങ്ങളിൽ ഒന്നായിരുന്നു ഗുരുവായൂരപ്പന്റെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവത്തിൽ ഒരു കീർത്തനം പാടി സമർപ്പിക്കുക എന്നത്. 2003-ൽ, 23 വർഷങ്ങൾക്ക് മുമ്പ്, ആ ആഗ്രഹം അവർ സഫലമാക്കി. ഭഗവാനോടുള്ള സമർപ്പണമായി അവർ ആ കീർത്തനം ആലപിച്ചു.

ഗുരുവായൂരിന്റെ ആതുരസേവന രംഗത്തും സമൂഹജീവിതത്തിലും സരള സിസ്റ്റർ നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാനാവാത്തതാണ്. ആരോടും പരിഭവമില്ലാതെ, ജീവിതം മുഴുവൻ സേവനവും ഭക്തിയും നിറച്ചുകൊണ്ട് അവർ ഇന്ന് ഓർമ്മകളായി മാറിയിരിക്കുന്നു.

ഗുരുവായൂരപ്പന്റെ സന്നിധിയിൽ ജീവിതം സമർപ്പിച്ച ആ സേവനസാന്നിധ്യത്തിന് വിനീതമായ പ്രണാമം.

കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts