മാസങ്ങളോളം ആസൂത്രണം, ശബരിമലയിൽ വൻ കവർച്ചാ പ്ലാൻ: സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ മാഫിയാ ഗൂഢാലോചന; ശ്രീകോവിലിലേക്കും കൈ നീട്ടാൻ ശ്രമം
ശബരിമലയിൽ നടന്ന സ്വർണ്ണക്കവർച്ചയ്ക്ക് പിന്നിൽ വൻതോതിലുള്ള ഗൂഢാലോചന നടന്നതായി പ്രത്യേക അന്വേഷണ സംഘം (SIT) ഹൈക്കോടതിയെ അറിയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ എന്നിവരാണ് കവർച്ചയുടെ മുഖ്യ സൂത്രധാരങ്ങളെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വൻ കവർച്ച ലക്ഷ്യമിട്ട് മൂവരും ചേർന്ന് വിശദമായ ആസൂത്രണം നടത്തിയെന്നാണ് SIT കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
സ്വർണ്ണ വ്യാപാരി ഗോവർദ്ധന് കവർച്ചയിൽ നിർണായക പങ്കുണ്ടെന്ന് SIT വ്യക്തമാക്കി. കവർച്ചയുമായി ബന്ധപ്പെട്ട പണം എസ്.ഐ.ടി. എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലാണ് കൈമാറിയതെന്നും, കവർച്ചയെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഗോവർദ്ധൻ പകരം പണം നൽകിയതായും SIT കണ്ടെത്തി. ഗോവർദ്ധന്റെ ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
പങ്കജ് ഭണ്ഡാരിയിൽ നിന്നുള്ള സ്വർണ്ണം ഗോവർദ്ധന്റെ നിർദേശാനുസരണമാണു കൈപ്പറ്റിയതെന്ന് കൽപേഷ് മൊഴി നൽകിയതായും SIT അറിയിച്ചു. ഇതിന് പുറമെ, ശ്രീകോവിലിലെ മറ്റ് സ്വർണ്ണ ഉരുപ്പടികളും കവർച്ച ചെയ്യാനുള്ള പദ്ധതിയും പ്രതികൾ തയ്യാറാക്കിയിരുന്നുവെന്നാണ് കണ്ടെത്തൽ.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പ്രതികൾ ബംഗളൂരുവിൽ രഹസ്യമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. 1999-ൽ സ്വർണ്ണം പൂശിയതിനെ കുറിച്ച് കൃത്യമായ അറിവ് ഗോവർദ്ധന് ഉണ്ടായിരുന്നുവെന്നും, 1995 മുതൽ ഇയാൾ ശബരിമല സന്ദർശിച്ചു വരികയാണെന്നും SIT റിപ്പോർട്ടിൽ പറയുന്നു.
തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായും, സിഡിആർ പരിശോധനയിൽ ഇതു വ്യക്തമായതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. സ്വർണ്ണക്കവർച്ച സംഘടിത കുറ്റകൃത്യമാണെന്നും, മറ്റ് സ്വർണ്ണപ്പാളികളിലെ സ്വർണ്ണവും തട്ടിയെടുക്കാൻ പ്രതികൾ പദ്ധതി തയ്യാറാക്കിയതായും SIT വ്യക്തമാക്കി. കവർച്ചയായി പോയ സ്വർണ്ണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം തുടരുകയാണെന്നും SIT കോടതിയെ അറിയിച്ചു.

