നേതൃമാറ്റമില്ല; മൂന്നാം തവണയും പാർട്ടിയെ നയിക്കാൻ പിണറായി: കേന്ദ്രനേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം
നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെ തുടർച്ചയായ മൂന്നാം തവണയും പിണറായി വിജയൻ നയിക്കുമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. തുടർച്ചയായി രണ്ട് ടേം ഭരണത്തിൽ കഴിഞ്ഞിട്ടുണ്ടെങ്കിലും, ഇത്തവണ ആ നിബന്ധന കർശനമായി ബാധകമാക്കില്ലെന്നതാണ് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ ചുമതല പിണറായി വിജയൻ തന്നെ വഹിക്കുമെന്നും, മറ്റ് നേതാക്കളെ പരിഗണിക്കുന്നില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയെ തുടർന്ന് പാർട്ടിയിൽ നേതൃമാറ്റമുണ്ടാകുമോ എന്ന തരത്തിലുള്ള ചർച്ചകളും അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാൽ, അവയ്ക്കെല്ലാം വ്യക്തമായ വിരാമമിടുന്നതാണ് സിപിഐഎമ്മിന്റെ ഇപ്പോഴത്തെ തീരുമാനം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ നേതൃസ്ഥാനത്ത് പിണറായി വിജയൻ തുടരുമെന്നാണ് കേന്ദ്രനേതൃത്വം ഉറപ്പാക്കുന്നത്.
ഇതുവരെ പാർട്ടിയിൽ നിലനിന്നിരുന്ന ‘രണ്ട് ടേം’ നിബന്ധന ഇത്തവണ തിരഞ്ഞെടുപ്പിൽ കർശനമായി നടപ്പാക്കില്ലെന്നാണ് വിലയിരുത്തൽ. ഇതോടെ പിണറായി വിജയന് മൂന്നാം തവണയും മത്സരിക്കാനുള്ള പ്രത്യേക ഇളവ് നൽകും. ഇനി എന്തെങ്കിലും മാറ്റം ഉണ്ടായാൽ അത് പിണറായി വിജയന്റെ വ്യക്തിപരമായ താൽപര്യത്തെ ആശ്രയിച്ചായിരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അതേസമയം, നേതാക്കളുടെ പെരുമാറ്റം സംബന്ധിച്ചും കേന്ദ്രനേതൃത്വം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന സിപിഐഎം നേതൃയോഗത്തിലാണ് നേതാക്കളുടെ പെരുമാറ്റം മാന്യവും ഉത്തരവാദിത്വപരവുമാകണമെന്ന നിർദേശം മുന്നോട്ടുവച്ചത്. സമൂഹത്തിൽ നേതാക്കളുടെ പെരുമാറ്റത്തെ കുറിച്ച് ഉയരുന്ന വിമർശനങ്ങൾ ഗൗരവമായി കാണുന്നുവെന്നും പാർട്ടി വിലയിരുത്തി.
താഴെത്തട്ടിൽ പ്രവർത്തിക്കുന്ന പല നേതാക്കളുടെയും മാന്യമായ ഇടപെടലുകളാണ് വലിയ തകർച്ച ഒഴിവാക്കിയതെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. എന്നാൽ, പ്രാദേശിക നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളിൽ ഉപരികമ്മിറ്റികൾ സമയബന്ധിതമായി ഇടപെടുന്നില്ലെന്ന വിമർശനവും ഉയർന്നു. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായെന്ന വിലയിരുത്തലും നേതൃയോഗത്തിൽ ചർച്ചയായി.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് സംഘടനാ ശുദ്ധീകരണവും നേതൃപെരുമാറ്റത്തിലെ നിയന്ത്രണവും ശക്തമാക്കാനുള്ള നീക്കങ്ങളിലേക്കാണ് സിപിഐഎം കടക്കുന്നത് എന്നതിന്റെ സൂചനകളാണ് ഈ തീരുമാനങ്ങൾ നൽകുന്നത്.

