ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ചൂൽപുറം ബയോപാർക്കിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയെ ചുറ്റിപ്പറ്റിയ വിവാദം ശക്തമായതിനെ തുടർന്ന് പ്രതിമ പുനർനിർമിക്കാൻ നഗരസഭ തീരുമാനിച്ചു. “ജനങ്ങളുടെ മനസ്സിലുള്ള ഗാന്ധിജിയുടെ രൂപമല്ല നിലവിലുള്ള പ്രതിമ” എന്ന തിരിച്ചറിവിലേക്കാണ് നഗരം നീങ്ങിയത് എന്ന് നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ് വ്യക്തമാക്കി.
സ്വച്ഛഭാരത് സന്ദേശത്തിന്റെ ഭാഗമായിട്ടാണ് മാലിന്യ സംസ്കരണ കേന്ദ്രമായ ചൂൽപുറം ബയോപാർക്കിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്. മുൻ നഗരസഭാ കൗൺസിലറും കലാകാരനുമായ സ്വരാജ് കരുണാകരൻ 14 ദിവസം കൊണ്ടാണ് 10 അടി ഉയരവും ഒരു ടൺ ഭാരവുമുള്ള പ്രതിമ സിമെന്റിൽ നിർമ്മിച്ചത്. ഒക്ടോബർ 25-ന് കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോഗ്രാം ഡയറക്ടർ ദിവ്യ എസ്. അയ്യർ അനാഛാദനം നിർവഹിച്ചു.
എന്നാൽ പ്രതിമ ഗാന്ധിജിയുടെ യഥാർത്ഥ രൂപസാമ്യം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നാരോപിച്ച് നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ അതേ വേദിയിൽതന്നെ പുതിയ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.തുടർന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ഗാന്ധി ദർശൻ വേദിയും ബിജെപിയും ചേർന്ന് ശക്തമായ പ്രതിഷേധം ഉയർത്തി. കോൺഗ്രസ്സ് മുനിസിപ്പൽ കമ്മിറ്റി ഉപവാസ സത്യാഗ്രഹവും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു.
വിവാദങ്ങൾക്കൊടുവിൽ, ജനാഭിപ്രായം പരിഗണിച്ച് പ്രതിമ പുനർനിർമ്മിക്കാനുള്ള തീരുമാനം ഗുരുവായൂരിൽ സ്വാഗതം ചെയ്യപ്പെടുന്നു.

