പുത്രസ്നേഹത്തിൻ്റെ പാഠമായി 88 വയസ്സുകാരിയുടെ സന്ദർശനം : കേഡറ്റുകളെ കണ്ടതിൽ സന്തോഷഭരിതയായി സാവിത്രിയമ്മ
മറ്റം: 88 വയസ്സായ സാവിത്രിയമ്മയുടെ കരുതലും മകന്റെ അനുരാഗവും കണ്ട് എൻസിസി കേഡറ്റുകൾ ആവേശഭരിതരായി. 24 കേരള ബറ്റാലിയൻ എൻസിസിയുടെ കീഴിലുള്ള മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ കേഡറ്റുകൾ സ്വച് ഭാരത് അഭിയാന്റെ ഭാഗമായി ആളൂർ പാലം ശുചീകരിക്കവെയാണ് ഈ ഹൃദയസ്പർശിയായ സംഭവം നടന്നത്.
കാറിൽ ഇരുന്നുകൊണ്ട് തന്നെ കേഡറ്റുകളെ പ്രോത്സാഹിപ്പിച്ച സാവിത്രിയമ്മയെയും മകനായ രാജഗോപാലിനെയും വിദ്യാർത്ഥികൾ ഉത്സാഹത്തോടെ വരവേറ്റു. മറ്റം സെൻറ് ഫ്രാൻസിസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ രാജഗോപാൽ പ്രായാധിക്യം മൂലം പാതി തളർന്ന അമ്മയ്ക്ക് കേഡറ്റുകളോട് നേരിൽ സംസാരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.
അമ്മയെ കാറിൽ നിന്ന് കൈകളിൽ താങ്ങി വീൽചെയറിൽ ഇരുത്തി കുട്ടികളുടെയും കേഡറ്റുകളുടെയും മുന്നിലെത്തിച്ച മകന്റെ കരുതലിൽ പുത്രസ്നേഹത്തിന്റെ മഹത്വം വിദ്യാർത്ഥികൾ നേരിൽ അനുഭവിച്ചു.
മേജർ പി.ജെ. സ്റ്റൈജു രാജഗോപാലിന്റെയും അമ്മയുടെയും ബന്ധത്തെ കുറിച്ച് കേഡറ്റുകൾക്ക് വിശദീകരിച്ചു. “കേഡറ്റുകളായ നിങ്ങളെ കണ്ടതും സംസാരിച്ചതും എന്റെ അമ്മയ്ക്ക് ഒരാഴ്ചയ്ക്കുള്ള മരുന്നാണ്,” എന്ന് രാജഗോപാൽ നന്ദിപ്രസംഗത്തിൽ പറഞ്ഞു.
സിഖ് സൈനികനായ ഹവിൽദാർ മൻജിത്ത് സിംഗിനൊപ്പം ഫോട്ടോ എടുത്തും കേഡറ്റുകളെ സല്യൂട്ട് ചെയ്തും സാവിത്രിയമ്മ യാത്ര പറഞ്ഞു പാതി തളർന്ന അമ്മയെ എടുത്ത് ലോകം കാണിക്കാൻ യാത്ര ചെയ്യുന്ന ചൂണ്ടൽ സ്വദേശിയായ മകൻ്റെ കരുതലിന്റെയും അമ്മസ്നേഹത്തിന്റെയും കഥ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിരിക്കുകയാണ്.


