ഗുരുവായൂരിന്റെ ആധ്യാത്മിക–സാംസ്കാരിക രംഗത്തിന് അരനൂറ്റാണ്ട് നേതൃത്വം നൽകിയ മഹാപണ്ഡിതന്റെ സ്മരണ പുതുക്കി; സമ്പൂർണ്ണ നാരായണീയ പാരായണവും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു

ഗുരുവായൂർ: പണ്ഡിതരത്നം കെ.പി. നാരായണ പിഷാരടിയുടെ 117-ാം ജയന്തി ഗുരുവായൂരിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ഗുരുവായൂർ പിഷാരടി സമാജത്തിൽ അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്തസമിതിയുടെയും പിഷാരടി സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ജയന്തി ആഘോഷം സംഘടിപ്പിച്ചത്.ചടങ്ങ് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജന്മസിദ്ധവും കർമ്മസിദ്ധവുമായ പ്രഭാവംകൊണ്ട് അനുഗൃഹീതമായ വ്യക്തിത്വത്തിനുടമയായിരുന്നു പണ്ഡിതരത്നം കെ.പി. നാരായണ പിഷാരടിയെന്ന് അദ്ദേഹം പറഞ്ഞു.ഗുരുവായൂർ ദേവസ്വത്തിന്റെ ആധ്യാത്മികവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾക്ക് അരനൂറ്റാണ്ടോളം നേതൃത്വം നൽകിയ വ്യക്തിയായിരുന്നു പിഷാരടി മാസ്റ്ററെന്നും എ.വി. ഗോപിനാഥ് അനുസ്മരിച്ചു. നാരായണീയ ദിനം, പൂന്താന ദിനം, കൃഷ്ണഗിരി ദിനം തുടങ്ങിയ ശ്രദ്ധേയമായ ആചരണങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും തുടക്കം കുറിച്ചതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുരുവായൂരിന്റെ ഭക്തിപാരമ്പര്യത്തെയും സാഹിത്യ-സാംസ്കാരിക പൈതൃകത്തെയും ചേർത്തുനിർത്തുന്നതിൽ കെ.പി. നാരായണ പിഷാരടി നൽകിയ സംഭാവനകൾ തലമുറകൾക്ക് പ്രചോദനമാണെന്നും ചടങ്ങിൽ അനുസ്മരിച്ചു.പിഷാരടി സമാജം രക്ഷാധികാരി കെ.പി. ബാലകൃഷ്ണൻ പിഷാരടി അധ്യക്ഷത വഹിച്ചു. അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്തസമിതി ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത്, സായി സഞ്ജീവിനി ട്രസ്റ്റ് ചെയർമാൻ മൗനിയോഗി സ്വാമി ഹരിനാരായണൻ, ആചാര്യ സി.പി. നായർ, ആർ. നാരായണൻ, ആർട്ടിസ്റ്റ് കെ.യു. കൃഷ്ണകുമാർ, കെ. പ്രദീപ് കുമാർ, കവി രാമകൃഷ്ണൻ കണ്ണോം, നാരായണൻ ഭട്ടതിരി, മുരളി പുറനാട്ടുകര, സി.പി. അച്യുതൻ, മമ്മിയൂർ വിജയലക്ഷ്മി, എൻ. ശ്രീവിദ്യ, കെ.പി. ഉണ്ണികൃഷ്ണൻ, വിജയലക്ഷ്മി മുരളീധരൻ, ജ്യോതി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.ജയന്തി ആഘോഷത്തിന്റെ ഭാഗമായി കെ.പി. നാരായണ പിഷാരടിയുടെ ജീവിതവും സംഭാവനകളും ആസ്പദമാക്കി സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തിലെയും പ്രബന്ധ മത്സരത്തിലെയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
തുടർന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമ്പൂർണ്ണ നാരായണീയ പാരായണവും നടന്നു. പണ്ഡിതരത്നം കെ.പി. നാരായണ പിഷാരടിയുടെ സ്മരണ പുതുക്കുന്നതിനൊപ്പം ഗുരുവായൂരിന്റെ ആധ്യാത്മിക–സാംസ്കാരിക പാരമ്പര്യം പുതുതലമുറയിലേക്ക് പകരുന്നതിനുള്ള വേദിയായി ജയന്തി ആഘോഷം മാറി.
