the digital signature of the temple city

ചാവക്കാട് തഹസിൽദാർ നിയമനം കോൺഗ്രസിൽ പൊട്ടിത്തെറി ; ‘കോൺഗ്രസുകാരനെ തഴഞ്ഞ് ഇടത് യൂണിയൻ നേതാവിന് പദവി’

കെ.ടി. ബാബുവിനെ ഒഴിവാക്കി ടി.കെ. ഷാജിക്ക് ചുമതല; ടി.എൻ. പ്രതാപനെതിരെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം ശക്തം, തീരുമാനം തിരുത്തണമെന്ന് യു.ഡി.എഫ് നേതൃത്വവും സർവീസ് സംഘടനകളും മന്ത്രിക്ക് പരാതി നൽകി

ചാവക്കാട്: സംസ്ഥാനത്തെ തഹസിൽദാർമാരുടെ വ്യാപക സ്ഥലംമാറ്റ ഉത്തരവിനൊപ്പമുണ്ടായ ചാവക്കാട് തഹസിൽദാർ നിയമനം കോൺഗ്രസ് വൃത്തങ്ങളിൽ വലിയ പ്രതിഷേധത്തിനും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. കോൺഗ്രസ് അനുകൂല സർവീസ് സംഘടനകളും പ്രാദേശിക പാർട്ടി നേതൃത്വവും ശുപാർശ ചെയ്ത ഉദ്യോഗസ്ഥനെ ഒഴിവാക്കി ഇടത് അനുകൂല യൂണിയനിൽപ്പെട്ട ഉദ്യോഗസ്ഥനെ നിയമിച്ചെന്നാണ് ഉയരുന്ന ആരോപണം.

സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം രാത്രിയാണ് തഹസിൽദാർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. ചാവക്കാട് തഹസിൽദാർ സ്ഥാനത്തേക്ക് എൻ.ജി.ഒ അസോസിയേഷനും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയനും ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണയോടെ പാലയൂർ സ്വദേശിയായ കെ.ടി. ബാബുവിന്റെ പേരാണ് മുന്നോട്ടുവെച്ചിരുന്നത്. ദീർഘകാല സേവനപരിചയമുള്ള ബാബുവിന് സ്വന്തം നാട്ടിൽ സേവനം അനുഷ്ഠിച്ച് വിരമിക്കാനുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന്റെ അനുഭാവികളും സംഘടനകളും.

എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സർക്കാർ നിയമിച്ചത് ഇടത് അനുകൂല യൂണിയനിൽ പ്രവർത്തിക്കുന്ന ടി.കെ. ഷാജിയെയാണ്. നിലവിൽ ഗുരുവായൂർ ദേവസ്വത്തിൽ ഡെപ്യൂട്ടേഷനിൽ തഹസിൽദാറായി സേവനം അനുഷ്ഠിച്ചു വരുന്ന ഷാജി മുൻപ് ചാവക്കാട് തഹസിൽദാർ ആയിരുന്നു. അദ്ദേഹത്തെ വീണ്ടും ചാവക്കാട്ടേക്ക് നിയമിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

നിയമനത്തിന് പിന്നിൽ മുൻ എം.പി ടി.എൻ. പ്രതാപന്റെ ഇടപെടലുണ്ടെന്നാണ് കോൺഗ്രസ് അനുകൂല സർവീസ് സംഘടനകളും ചില പ്രാദേശിക നേതാക്കളും ആരോപിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തെ അവഗണിച്ചാണ് തീരുമാനം ഉണ്ടായതെന്നും ഇതിലൂടെ പാർട്ടി പ്രവർത്തകരിൽ കടുത്ത അതൃപ്തി രൂപപ്പെട്ടിട്ടുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ഇടതുപക്ഷ ഭരണകാലത്ത് നിരന്തരം സ്ഥലംമാറ്റങ്ങളും സേവനപരമായ ബുദ്ധിമുട്ടുകളും നേരിട്ടിരുന്ന കെ.ടി. ബാബുവിനെ കാസർഗോഡ് ഉൾപ്പെടെയുള്ള ദൂരസ്ഥ പ്രദേശങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതനാക്കിയിരുന്നുവെന്നും ആരോപണമുണ്ട്. അടുത്ത വർഷം മെയ് മാസത്തിൽ സർവീസിൽ നിന്ന് വിരമിക്കാനിരിക്കുന്ന ബാബുവിനെ ഇപ്പോൾ കുന്നംകുളം തഹസിൽദാറായാണ് നിയമിച്ചിരിക്കുന്നത്. ഇതോടെ സ്വന്തം നാട്ടിൽ തഹസിൽദാറായി സേവനം ചെയ്ത് ഔദ്യോഗിക ജീവിതം അവസാനിപ്പിക്കാനുള്ള അവസരം നഷ്ടപ്പെട്ടതായി അദ്ദേഹത്തിന്റെ അനുഭാവികൾ പറയുന്നു.

സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഭരിക്കുന്ന നാല് പഞ്ചായത്തുകളുടെ പ്രസിഡന്റുമാർ റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന് പരാതി സമർപ്പിച്ചിട്ടുണ്ട്. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റസൽ, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിർ, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജിൽസി ബാബു, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹസ്സൻ എന്നിവരാണ് സംയുക്തമായി പരാതി നൽകിയത്. ഇതോടൊപ്പം യു.ഡി.എഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയും കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയും മന്ത്രിക്ക് പ്രത്യേക പരാതികൾ നൽകിയിട്ടുണ്ട്. പാർട്ടി പ്രവർത്തകരുടെ വികാരം പരിഗണിച്ച് നിയമന തീരുമാനം തിരുത്തണമെന്നാണ് അവരുടെ ആവശ്യം.

അതേസമയം, കോൺഗ്രസ് അനുഭാവ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ടി.എൻ. പ്രതാപനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ചാവക്കാട് തഹസിൽദാർ നിയമനവുമായി ബന്ധപ്പെട്ട വിവാദം വരും ദിവസങ്ങളിൽ ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ കൂടുതൽ ചർച്ചകൾക്കും ആഭ്യന്തര അഭിപ്രായ ഭിന്നതകൾക്കും വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts