പാലക്കാട്: എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.30ന് പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള പൊതുസമ്മേളനത്തിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി പ്രവർത്തകരെയും പൊതുജനങ്ങളെയും സമ്മേളന വേദിയിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും.
ഉച്ചയ്ക്ക് 12.30ഓടെ ഹെലികോപ്റ്റർ മാർഗ്ഗം പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഇറങ്ങുന്ന പ്രധാനമന്ത്രി, അവിടെ നിന്ന് മിഷൻ സ്കൂൾ ജംഗ്ഷൻ വഴി റോഡ് മാർഗ്ഗമാണ് സമ്മേളന നഗരിയിലേക്ക് എത്തുക. ഇസാഫ് ചർച്ച് റോഡ്, എസ്ബിഐ ജംഗ്ഷൻ എന്നിവിടങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ റോഡിന് ഇരുവശവും അണിനിരക്കുന്ന ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്യും. എൻഡിഎയുടെ ദേശീയ-സംസ്ഥാന നേതാക്കളും തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളും പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടും.
പാലക്കാട്ടെ പരിപാടികൾക്ക് ശേഷം ഹെലികോപ്റ്റർ മാർഗ്ഗം തൃശൂർ ജില്ലയിലെ കുന്നംകുളത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുക. വൈകുന്നേരം നാല് മണിയോടെ കുന്നംകുളത്ത് സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോയിൽ അദ്ദേഹം വടക്കാഞ്ചേരി മണ്ഡലത്തിലെയും സമീപ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തും. കുന്നംകുളം ടൗൺ കേന്ദ്രീകരിച്ച് നടക്കുന്ന ആവേശകരമായ റോഡ് ഷോയ്ക്ക് ശേഷം ഹെലികോപ്റ്റർ മാർഗ്ഗം കൊച്ചിയിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് ഡൽഹിയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തൃശൂർ, പാലക്കാട് ജില്ലകളിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.


