പാലക്കാട്: എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.30-ന് പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിക്കുന്ന വിപുലമായ പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാനെത്തുന്ന പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ പരിശോധനകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണി മുതൽ തന്നെ സമ്മേളന വേദിയിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ചു തുടങ്ങും.
ഉച്ചയ്ക്ക് 12 മണിയോടെ പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ മാർഗം പ്രധാനമന്ത്രി വന്നിറങ്ങും. തുടർന്ന് കാർ മാർഗം മിഷൻ സ്കൂൾ ജംഗ്ഷൻ, ഇസാഫ് ചർച്ച് റോഡ്, എസ്.ബി.ഐ ജംഗ്ഷൻ വഴി അദ്ദേഹം കോട്ടമൈതാനത്തെ വേദിയിലേക്ക് എത്തും. മിഷൻ സ്കൂൾ ജംഗ്ഷൻ മുതൽ എസ്.ബി.ഐ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും അണിനിരക്കുന്ന ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്യും. എൻഡിഎയുടെ ദേശീയ-സംസ്ഥാന നേതാക്കളും ജില്ലയിലെ സ്ഥാനാർഥികളും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
പാലക്കാട്ടെ പരിപാടികൾക്ക് ശേഷം ഹെലികോപ്റ്റർ മാർഗം പ്രധാനമന്ത്രി തൃശൂർ ജില്ലയിലേക്ക് തിരിക്കും. വൈകിട്ട് നാല് മണിയോടെ കുന്നംകുളത്ത് എത്തുന്ന അദ്ദേഹം വടക്കാഞ്ചേരി മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. ജില്ലയിലെ എൻഡിഎ സ്ഥാനാർഥികളും പ്രമുഖ നേതാക്കളും ഈ മഹാപ്രകടനത്തിൽ പ്രധാനമന്ത്രിയെ അനുഗമിക്കും. തൃശൂരിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം കുന്നംകുളത്ത് നിന്ന് ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.


