കലയും സാമൂഹിക പ്രതിബദ്ധതയും കൈകോർത്ത വേദി: നാടക പ്രവർത്തകർക്കൊപ്പം നിന്ന ശിവജി ഗുരുവായൂരിന് പ്രത്യേക ആദരം

ഗുരുവായൂർ: പൈതൃകവും സാംസ്കാരിക പാരമ്പര്യവും കലാസ്വാധീനവും ഒരുമിപ്പിച്ച് പൈതൃകം ഗുരുവായൂരിന്റെയും ചിറൻക്കീഴ് ഗംഗാധരൻ നായർ സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ ലോക നാടക ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. രുക്മിണി കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത കലാനിരൂപകൻ ഇ. ജയകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു.
ലോക നാടക ദിനാഘോഷത്തിന്റെ ഭാഗമായി നാടകകലയുടെ വളർച്ചയ്ക്കും നാടക പ്രവർത്തകരുടെ ക്ഷേമത്തിനും ജീവിതം സമർപ്പിച്ച കലാകാരന്മാരെ ആദരിക്കുന്ന പ്രത്യേക ഘട്ടവും ചടങ്ങിൽ നടന്നു. നാടകവേദിയിൽ നിന്ന് സിനിമയിലേക്കും സീരിയലിലേക്കും വളർന്നിട്ടും നാടകത്തോടുള്ള ആത്മബന്ധം നിലനിർത്തി, നാടകകലാകാരൻമാർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള പിന്തുണ നൽകി അവർക്കൊപ്പം നിൽക്കുന്ന നടൻ ശിവജി ഗുരുവായൂരിനെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. കലാകാരന്മാരുടെ സാമൂഹിക സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന വ്യക്തിത്വമായി അദ്ദേഹത്തെ വേദിയിൽ പ്രശംസിച്ചു.
പരിപാടിയുടെ പ്രധാന ആകർഷണമായി രംഗപ്രഭാത് ചിൽഡ്രൻസ് തിയേറ്റർ അവതരിപ്പിച്ച ‘ആൽഫി 12 മിസ്സിംഗ്’ എന്ന നാടകം ശ്രദ്ധേയമായി. ബാലതീയറ്ററിന്റെ അവതരണ ശൈലിയും സാമൂഹിക പ്രസക്തിയുള്ള അവതരണവും പ്രേക്ഷകരുടെ കൈയടി നേടി. തിരുവനന്തപുരം നിന്നെത്തിയ സംഘത്തിന്റെ പ്രകടനം ചടങ്ങിന് കലാപരമായ നിറം നൽകി
യോഗത്തിൽ കാഞ്ചന ജി നായർ, കൃഷ്ണകുമാർ കെ യു, ബിജു ബാലകൃഷ്ണൻ, മുരളി പുറനാട്ടുകര, മണലൂർ ഗോപിനാഥ്, ചന്ദ്രൻ ചങ്കത്ത്, സജീവൻ നമ്പിയത്ത്, എം എൻ രാജീവ്, ഷൈജൻ ശ്രീവത്സം എന്നിവർ സംസാരിച്ചു.ചടങ്ങിന് കെ കെ വേലായുധൻ ശ്രീകുമാർ പി നായർ രവി വട്ടരങ്ങത്ത് മുരളി അകമ്പടി ഉണ്ണികൃഷ്ണൻ ഡോക്ടർ സോമ സുന്ദരൻ രാജൻ മനയിൽ ഇന്ദിരാ സോമ സുന്ദരൻ ജയശ്രീ രവികുമാർ നിർമല നായ്ക്കത്ത് കേണൽ ശാന്തമ്മ തുടങ്ങിയവർ നേതൃത്വം നൽകി
നാടകത്തെ ജനകീയ കലാരൂപമായി നിലനിർത്താനും പുതിയ തലമുറയിലേക്ക് കൈമാറാനും ഇത്തരം ആഘോഷങ്ങൾ വലിയ പ്രചോദനമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു


