മുഖ്യമന്ത്രിയുടെ താമസച്ചെലവിൽ ലക്ഷങ്ങൾ; കലാപരിപാടികളുടെ കണക്കുകളിൽ ഗുരുതര പൊരുത്തക്കേട് — 10 കോടിയുടെ സംഗമം ഓഡിറ്റിൽ ചോദ്യംചിഹ്നം
ശബരിമല: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ചെലവുകളിലെ വ്യത്യാസങ്ങളും കണക്കുകളിലെ വ്യക്തതക്കുറവും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിനായി 2 ലക്ഷം രൂപ ചെലവായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗസ്റ്റ് ഹൗസിന്റെ ഇടനാഴിയിൽ ചുവപ്പ് പരവതാനിക്ക് 15,930 രൂപ, വേദിയിലെ വി.ഐ.പി ഭക്ഷണത്തിനായി 30,000 രൂപ എന്നിവയും ചിലവായി. കൂടാതെ, ഗസ്റ്റ് ഹൗസിലേക്ക് കട്ടിലും മെത്തയ്ക്കുമായി 1,11,365 രൂപ, കോർണർ സോഫയ്ക്ക് 65,000 രൂപ ചിലവഴിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.
പമ്പ ഗസ്റ്റ് ഹൗസിലേക്ക് വാങ്ങിയ സാമഗ്രികൾ പിന്നീട് ദേവസ്വം സ്വത്തായി മാറ്റിയതായി രേഖകളിൽ പറയുന്നു. എന്നാൽ ഇവ എവിടേക്ക് മാറ്റിയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നതാണ് റിപ്പോർട്ടിലെ മറ്റൊരു നിരീക്ഷണം. നടക്കാത്ത ഭജനയ്ക്ക് 8 ലക്ഷം രൂപ? പ്രധാന വേദിയിൽ “നന്ദഗോവിന്ദം ഭജൻസ്” ഭജന നടത്തിയതായി ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനായി 8 ലക്ഷം രൂപ അനുവദിച്ചുവെന്നും കാണിക്കുന്നു. എന്നാൽ ബന്ധപ്പെട്ട ദിവസം പമ്പയിലോ ശബരിമലയിലോ ഈ സംഘത്തിന്റെ ഭജന നടന്നിട്ടില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. അന്ന് നടന്നത് ഭക്തിഗാനസദസായിരുന്നു. ഗായകൻ ഇഷാൻ ദേവും സംഘവും അവതരിപ്പിച്ച പരിപാടിക്ക് കലാപരിപാടികൾക്കായി മൊത്തം 2 ലക്ഷം രൂപ മാത്രമാണ് വകയിരുത്തിയിരുന്നത്. എന്നാൽ ഈ സംഘത്തിന് പണം നൽകിയതിന്റെ ബിൽ ഓഡിറ്റിന് സമർപ്പിച്ചിട്ടില്ല.
അതുപോലെ, വിജയ് യേശുദാസ്, വീരമണി തുടങ്ങിയവരുടെ അയ്യപ്പഗാനമേളയ്ക്കുള്ള ചെലവുകളും കണക്കുകളിൽ വ്യക്തതയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇവർക്ക് നൽകിയ പ്രതിഫലത്തിന്റെ രേഖകൾ ലഭ്യമല്ല.മൊത്തച്ചെലവ് 10 കോടിക്ക് മുകളിൽ ആഗോള അയ്യപ്പ സംഗമത്തിനായി മൊത്തം പത്ത് കോടിയിലധികം രൂപ ചെലവായതായി രേഖകളിൽ പറയുന്നു. ഇതിൽ ഇതുവരെ വിതരണം ചെയ്തത് 6 കോടി 64 ലക്ഷം രൂപ. ഇനി നൽകാനുള്ളത് 4 കോടി 35 ലക്ഷം രൂപയുമാണെന്നാണ് കണക്ക്.
ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ സംഗമത്തിന്റെ നടത്തിപ്പിനും സാമ്പത്തിക നിയന്ത്രണങ്ങൾക്കും മേൽ കൂടുതൽ ചർച്ചകൾ ശക്തമാകുകയാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ഭക്തരും പൊതുജനങ്ങളും.

