ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ആചാര–അനുഷ്ഠാന–താന്ത്രിക ചടങ്ങുകളുടെ മേന്മയും കൃത്യതയും നിലനിര്‍ത്തുന്നതിനായി, ദേവസ്വം കീഴ്ശാന്തി പരമ്പരയിലെ മുതിര്‍ന്ന അംഗവും പണ്ഡിതനും അതിരുദ്രയജ്ഞാചാര്യനുമായ കീഴിയേടം രാമൻ നമ്പൂതിരിയെ എത്രയും വേഗം ക്ഷേത്ര പ്രവര്‍ത്തികളിലേക്ക് തിരിച്ചെത്തിക്കണമെന്ന് ഗുരുവായൂരപ്പ ഭക്തജന കൂട്ടായ്മ ആവശ്യപ്പെട്ടു.
ദിവസങ്ങളോളമായി കീഴിയേടം രാമൻ നമ്പൂതിരി ക്ഷേത്ര ചടങ്ങുകളിൽ പങ്കാളിയാകാത്ത സാഹചര്യം ഭക്തജനങ്ങളിൽ ആശങ്ക ഉയർത്തുന്നുവെന്നും, ക്ഷേത്രത്തിന്റെ ചൈതന്യവും അഭിവൃദ്ധിയും ഉത്തരോത്തരമായി വർധിക്കുന്നത് ആചാര–അനുഷ്ഠാന–താന്ത്രിക ചടങ്ങുകളുടെ കൃത്യതയിലൂടെയാണെന്നതിലാണ് ഭക്തരുടെ ദൃഢവിശ്വാസമെന്നും യോഗം വിലയിരുത്തി. സമീപകാലത്ത് ബ്രഹ്മോത്സവം അടക്കമുള്ള പ്രധാന ചടങ്ങുകൾ ക്ഷേത്രത്തിൽ അരങ്ങേറാനിരിക്കെ, ആചാരങ്ങളുടെ നിറസമൃദ്ധിയും ശാസ്ത്രീയതയും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും കൂട്ടായ്മ ചൂണ്ടിക്കാട്ടി.
നിലവിലെ കീഴ്ശാന്തി കുടുംബാംഗങ്ങളിലെ മുതിര്‍ന്ന അംഗവും, ദീർഘകാല അനുഭവസമ്പത്തുള്ള ആചാര്യനും പ്രവർത്തിനിപുണനുമായ കീഴിയേടം രാമൻ നമ്പൂതിരിയുടെ സേവനം ക്ഷേത്രത്തിന് അനിവാര്യമാണെന്നും, അദ്ദേഹത്തെ അനുബന്ധ ആചാര–അനുഷ്ഠാന പ്രവർത്തികളിൽ സജീവമായി പങ്കാളിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബാലൻ വാറണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ഭക്തജന കൂട്ടായ്മയോഗത്തിൽ കെ. അരവിന്ദാക്ഷമേനോൻ, രാമകൃഷ്ണൻ പുത്തമ്പള്ളി, മനീഷ് നീലമന, എ. ജയറാം, ഹരി തിരുവെങ്കിടം, കെ. ഉണ്ണികൃഷ്ണൻ, വി. ഹരിദാസ്, രവി കാരക്കാട്, കെ. വിശ്വനാഥൻ നായർ, മോഹനൻ തൈക്കാട് എന്നിവർ സംസാരിച്ചു. വിഷയം കൂടുതൽ വിപുലമായി ചർച്ച ചെയ്യുന്നതിനായി വലിയൊരു ഭക്തജന കൂട്ടായ്മയോഗം വിളിച്ചുകൂട്ടാനും യോഗം തീരുമാനിച്ചു.

