the digital signature of the temple city

ശബരിമല സ്വര്‍ണക്കൊള്ള കേസ് ; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം

കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് 90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം

- Advertisement - Guruvayoor image

കൊല്ലം: ഏറെ രാഷ്ട്രീയ-നിയമ ചര്‍ച്ചകള്‍ക്ക് വഴിവച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൂടി ജാമ്യം ലഭിച്ചതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കട്ടിളപ്പാളി കേസില്‍ 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചതോടെയാണ് പോറ്റി ഇന്ന് തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. ഇതിനുമുമ്പ് ദ്വാരപാലക ശില്‍പ്പക്കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു.

എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ ഒന്നാം പ്രതി പൂര്‍ണമായും ജയില്‍മുക്തനാകുകയാണ്. പ്രത്യേക അന്വേഷണസംഘം ഇതുവരെ കേസില്‍ ഇടക്കാല കുറ്റപത്രം പോലും സമര്‍പ്പിക്കാത്തതാണ് പോറ്റിക്ക് ഗുണമായത്. അന്വേഷണത്തിലെ ഈ താമസം സ്വാഭാവിക ജാമ്യത്തിന് വഴിയൊരുക്കിയെന്നാണ് നിയമവൃത്തങ്ങളില്‍ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്. തുടര്‍ന്ന് വിവിധ കേസുകളിലായി റിമാന്‍ഡില്‍ തുടരുകയായിരുന്നു. ജനുവരി 21ന് ദ്വാരപാലക ശില്‍പ്പക്കേസില്‍ 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഉപാധികളോടെ ജാമ്യം ലഭിച്ചു. പിന്നീട് കട്ടിളപ്പാളി കേസിലും റിമാന്‍ഡ് കാലാവധി അവസാനിച്ചതോടെയാണ് സ്വാഭാവിക ജാമ്യത്തിനായി ഹര്‍ജി നല്‍കിയത്. അതാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

സ്വര്‍ണക്കൊള്ള കേസില്‍ ഉള്‍പ്പെട്ട നാലാമത്തെ പ്രതിയാണ് ഇപ്പോള്‍ ജാമ്യം നേടി പുറത്തിറങ്ങുന്നത്. നേരത്തെ മുരാരി ബാബു, സുധീഷ് കുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. മുഖ്യപ്രതികള്‍ ഓരോരുത്തരായി പുറത്തേക്ക് വരുന്നത് അന്വേഷണത്തെ ദുർബലപ്പെടുത്തുമെന്ന ആശങ്കയാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

ഇന്നത്തെ സഭാ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് ശക്തമായ വിമര്‍ശനം ഉന്നയിച്ചു. കേസിലെ പ്രധാന പ്രതികള്‍ പുറത്തിറങ്ങുമ്പോള്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും, കേസിലെ തൊണ്ടിമുതല്‍ പോലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റപത്രം വൈകുന്നതാണ് പ്രതികളുടെ ജയില്‍മോചനത്തിന് വഴിയൊരുക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ഇതിനിടെ, പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് കേസന്വേഷണത്തില്‍ ആശങ്ക സൃഷ്ടിക്കുന്നില്ലെന്ന് ദേവസ്വം ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിയമപരമായ സമയപരിധികള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് കോടതിയുടെ ബാധ്യതയാണെന്ന നിലപാടാണ് ബെഞ്ച് സ്വീകരിച്ചത്.

മുഖ്യപ്രതിയടക്കം എല്ലാവരും ജാമ്യത്തില്‍ പുറത്തിറങ്ങുന്ന പശ്ചാത്തലത്തില്‍ അന്വേഷണത്തിന്റെ ഭാവി ദിശയിലേക്കാണ് ഇനി ശ്രദ്ധ. കുറ്റപത്രം എത്ര വേഗം സമര്‍പ്പിക്കപ്പെടും, തൊണ്ടിമുതല്‍ കണ്ടെത്തുമോ എന്നതാണ് കേസ് നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുമോ എന്നത് തീരുമാനിക്കുക. ശബരിമല സ്വര്‍ണക്കൊള്ള കേസ് കേരള രാഷ്ട്രീയത്തിലും നിയമവ്യവസ്ഥയിലും ഇനിയും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നത് ഉറപ്പാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts