ക്ഷേത്ര നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ശക്തമായ ആവശ്യം; ദേവസ്വം ഭൂമിയിൽ പാർക്കിംഗ്, ജംഗ്ഷൻ തടസ്സങ്ങൾ നീക്കണം
ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നടയിൽ മുതുവട്ടൂർ റോഡരികെ ദേവസ്വം ഉടമസ്ഥതയിലുള്ള ഭൂമിയിൽ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം അടിയന്തരമായി നിർമിക്കണമെന്ന് മുല്ലത്തറ റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം ശക്തമായി ആവശ്യപ്പെട്ടു. പ്രതിദിനം ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വരുന്ന ചെറുതും വലുതുമായ വാഹനങ്ങൾ സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി.

തിരക്കേറിയ ദിവസങ്ങളിലും ഉത്സവകാലങ്ങളിലും പടിഞ്ഞാറെ നടയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഗുരുതരമായ പ്രശ്നമായി മാറിയിരിക്കുകയാണെന്നും, ഇത് പരിഹരിക്കാൻ ശാസ്ത്രീയമായ പാർക്കിംഗ് സംവിധാനവും ഗതാഗത നിയന്ത്രണവും അനിവാര്യമാണെന്നും യോഗം വിലയിരുത്തി. ദേവസ്വം ഭൂമിയിൽ മൾട്ടി ലെവൽ പാർക്കിംഗ് നിർമ്മിക്കുന്നത് ദീർഘകാല പരിഹാരമാകുമെന്ന് അംഗങ്ങൾ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.
കേന്ദ്ര സഹായം തേടണം; ജംഗ്ഷൻ തടസ്സങ്ങൾ നീക്കണം
മൾട്ടി ലെവൽ പാർക്കിംഗ് പദ്ധതിക്ക് കേന്ദ്ര സർക്കാർ സഹായം ലഭ്യമാക്കുന്നതിനായി ഗുരുവായൂർ ദേവസ്വം ഭരണസമിതി സജീവമായി ഇടപെടണം എന്ന ആവശ്യം യോഗം മുന്നോട്ടുവച്ചു. കൂടാതെ, തിരക്കുള്ള ദിവസങ്ങളിൽ പടിഞ്ഞാറെ നടയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ജംഗ്ഷനിലെ അനാവശ്യ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനും ട്രാഫിക് മാനേജ്മെന്റ് ശക്തമാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അസോസിയേഷൻ പ്രസിഡണ്ട് എം. ശശികുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. രവികുമാർ, വൈസ് പ്രസിഡൻ്റ്മാരായ കെ. കെ. ഗോവിന്ദദാസ്, ശ്രുതി വിനോദ്, ഭാരവാഹികളായ ശശി പട്ടത്താക്കിൽ, ബബിത ശ്രീനിവാസ്, കെ. വൽസലൻ, കെ. ആർ. സോമനാഥൻ, ഡോ. വി. അച്ചുതൻകുട്ടി എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ
ശ്രുതി വിനോദ് – പ്രസിഡണ്ട്
കെ. കെ. ഗോവിന്ദദാസ്, എം. ശശികുമാർ – വൈസ് പ്രസിഡൻ്റ്മാർ
ശശി പട്ടത്താക്കിൽ, ജ്യോതി രവീന്ദ്രനാഥ് – ജോയിന്റ് സെക്രട്ടറിമാർ
ബബിത ശ്രീനിവാസ് – ട്രഷറർ
എന്നിവരെ തെരഞ്ഞെടുത്തു.
ക്ഷേത്ര നഗരത്തിന്റെ വികസനവും ഭക്തജനങ്ങളുടെ സൗകര്യവും മുൻനിർത്തിയുള്ള ഈ ആവശ്യങ്ങൾ, ഗുരുവായൂരിലെ ഗതാഗത പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

