the digital signature of the temple city

ഗുരുവായൂർ ക്ഷേത്രം പാരമ്പര്യത്തിന്റെ മഹിമയിൽ ; 98 വർഷങ്ങൾക്കുശേഷം വീണ്ടും ഊഴംപുറപ്പെടാശാന്തി ചരിത്രാവർത്തനം

നിയമങ്ങൾ മാറി, ഭരണങ്ങൾ മാറി;
ഗുരുവായൂരിൽ ആചാരം മാത്രം മാറ്റമില്ല ; ക്ഷേത്രത്തിലെ ശാന്തി ഏൽക്കൽ സമ്പ്രദായം അതേപടി

- Advertisement - Guruvayoor image

ഗുരുവായൂർ: കാലം മാറിയെങ്കിലും, ഭരണക്രമങ്ങളും സാമൂഹിക ഘടനകളും മാറിയെങ്കിലും, ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യ ആചാരങ്ങൾ ഇന്നും അതേ കൃത്യതയോടെയും ഭക്തിപൂർണ്ണതയോടെയും തുടരുന്നതിന്റെ സാക്ഷ്യമായി, 98 വർഷം മുമ്പത്തെ ചരിത്രവുമായി ബന്ധിപ്പിക്കുന്ന അപൂർവ്വമായ ഒരു ആചാരാവർത്തനത്തിന് സാക്ഷിയാകുകയാണ് ഗുരുവായൂർ ക്ഷേത്രം.

ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ഊഴംപുറപ്പെടാശാന്തി ചുമതല 2026 ഫെബ്രുവരി 1 മുതൽ ആറുമാസത്തേക്ക് പാരമ്പര്യ കീഴ്ശാന്തി കുടുംബങ്ങളിലെ അംഗങ്ങളായ ചെറുതയൂർ അജിത് നമ്പൂതിരിയെയും മഞ്ചിറ കേശവൻ നമ്പൂതിരിയെയും ഏൽപ്പിച്ചു. നിലവിൽ ഈ ചുമതല നിർവ്വഹിച്ചിരുന്ന അക്കാരപ്പള്ളി മനു നമ്പൂതിരിയും നാഗേരി ശ്രീരാഗ് നമ്പൂതിരിയും സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന്, പതിവ് സംപ്രദായപ്രകാരം ജനുവരി 31-ന് രാത്രി ഗുരുവായൂരപ്പനെ നമസ്കരിച്ച് സമർപ്പണത്തോടെ പുതിയ ശാന്തിമാർ ചുമതല ഏറ്റെടുത്തു.

ഇതോടെ, ഈ വർഷത്തെ ഗുരുവായൂരപ്പൻ ഉത്സവത്തിലെ പള്ളിവേട്ടയും ആറാട്ടും (2026 മാർച്ച് 8, 9) എന്ന വിശേഷദിനങ്ങളിൽ, പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളുന്ന ഗുരുവായൂരപ്പന് ദീപാരാധന നടത്താനുള്ള അപൂർവ്വമായ ഭാഗ്യവും ഇവർക്കു ലഭിക്കും. നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ഈ ആചാരരീതി ഗുരുവായൂർ ക്ഷേത്രത്തിന്റെ ആത്മീയ പൈതൃകത്തെ വീണ്ടും ഓർമ്മിപ്പിക്കുന്നു.

?️ 1928-ലെ ചരിത്രസ്മൃതി

ഗുരുവായൂർ ക്ഷേത്രചരിത്രത്തിൽ രേഖപ്പെടുത്തിയതുപോലെ, 1928 ഫെബ്രുവരി 1 മുതൽ ആറുമാസത്തേക്ക് മൂത്തേടത്ത് വിഷ്ണു നമ്പൂതിരിയും നാഗേരി ചെറിയ കേശവൻ നമ്പൂതിരിയും ആയിരുന്നു അന്നത്തെ ഊഴംപുറപ്പെടാശാന്തിമാർ. കോഴിക്കോട് സാമൂതിരി കോവിലകത്തേക്ക് ഗുരുവായൂർ ക്ഷേത്ര മാനേജിംഗ് ട്രസ്റ്റിയായിരുന്ന സാമൂതിരിയെ അറിയിച്ചുകൊണ്ട്, ദേവസ്വം മാനേജർ പി. അച്യുതമേനോൻ നൽകിയ നിയമന ഉത്തരവ് ഇന്നും സാമൂതിരി രേഖകളിൽ സൂക്ഷിച്ചിരിക്കുന്ന ചരിത്രസാക്ഷ്യമാണ്.

1928 ജനുവരി 31-ന് അവസാനിച്ച മുൻ ശാന്തിമാരായ മഞ്ചിറ വാസുദേവൻ നമ്പൂതിരിയുടെയും വേങ്ങേരി നാരായണൻ നമ്പൂതിരിയുടെയും അവധിയെ തുടർന്ന്, ഫെബ്രുവരി 1 മുതൽ പുതിയ ഊഴക്കാർ ചുമതലയേറ്റതായി രേഖകളിൽ വ്യക്തമായി പറയുന്നു.

? പാരമ്പര്യത്തിന്റെ തുടർച്ച

ഗുരുവായൂർ ക്ഷേത്രത്തിലെ 13 കീഴ്ശാന്തി കുടുംബങ്ങളിലെ നിശ്ചിത പ്രായപരിധിയിലുള്ള അംഗങ്ങൾക്കിടയിൽ ഊഴംക്രമത്തിൽ തുടരുന്ന ഈ ശാന്തി ഏൽക്കൽ നടപടിയാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ ആത്മീയശക്തിയും പൈതൃകബോധവും തലമുറകളിലേക്ക് കൈമാറുന്നത്.

98 വർഷങ്ങൾക്ക് മുൻപ് ഫെബ്രുവരി 1-ന് ആരംഭിച്ച ഊഴം നാഗേരി മനയിലായിരുന്നെങ്കിൽ, ഇന്ന് 98 വർഷങ്ങൾക്ക് ശേഷം, അതേ നാഗേരി മനയുടെ ഊഴം ജനുവരി 31-ന് പൂർത്തിയായെന്ന സാദൃശ്യം തന്നെ, ഗുരുവായൂർ ക്ഷേത്രത്തിലെ കാലാതീതമായ ആചാരശുദ്ധിയുടെ ഉദാത്ത ഉദാഹരണമായി നിലകൊള്ളുന്നു.

പഴമയുടെ പെരുമയും പാരമ്പര്യത്തിന്റെ ശക്തിയും ചേർന്ന ഗുരുവായൂർ ക്ഷേത്രം, കാലം എത്ര മാറിയാലും ആചാരങ്ങളുടെ അമരത്വം നിലനിർത്തുന്ന ആത്മീയ കേന്ദ്രമായി തുടരുന്നു.

കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts