വി. ബാലറാം സ്മാരക അനുസ്മരണ സമ്മേളനത്തിൽ പാർട്ടിക്കുള്ളിലെ ഇരട്ടനിലപാടുകൾക്കെതിരെ കെ. മുരളീധരന്റെ തുറന്ന വിമർശനം
ഗുരുവായൂർ: കോൺഗ്രസിന്റെ തുടർച്ചയായ രാഷ്ട്രീയ തിരിച്ചടികൾക്ക് പിന്നിലെ യഥാർത്ഥ പ്രതികളെ തുറന്നുകാട്ടുന്ന കുറ്റപത്രമായി മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന്റെ പ്രസംഗം. പുറമേ നിന്നുള്ള എതിരാളികളെക്കാൾ പാർട്ടിയെ തകർക്കുന്നത് അകത്തുനിന്ന് തന്നെ മിത്രഭാവേന പ്രവർത്തിക്കുന്ന ശത്രുക്കളാണെന്ന് തുറന്നടിച്ചു. സംഘടനാ ശാസനയെ പരിഹസിക്കുകയും, തെരഞ്ഞെടുപ്പ് കാലത്ത് മാത്രമുണരുകയും, ശേഷിച്ച കാലം പാർട്ടിക്കുള്ളിൽ കുഴി തോണ്ടുകയും ചെയ്യുന്ന ഈ അകത്തള ശക്തികളാണ് കോൺഗ്രസിന്റെ പരാജയങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. അന്തരിച്ച മുൻ എം.എൽ.എ അഡ്വ. വി. ബാലറാമിന്റെ അനുസ്മരണ വേദിയിൽ നിന്നുയർന്ന ഈ കടുത്ത വിമർശനം, കോൺഗ്രസിന്റെ രാഷ്ട്രീയ പുനർജനനത്തിന് മുന്നിലുള്ള ഏറ്റവും വലിയ തടസ്സം ആരാണെന്ന ചോദ്യമാണ് ശക്തമായി ഉയർത്തുന്നത്.

അന്തരിച്ച മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വ. വി. ബാലറാമിന്റെ സ്മരണാർത്ഥം രൂപീകരിച്ച വി. ബാലറാം സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും സ്മൃതി പുരസ്കാര സമർപ്പണവും ഗുരുവായൂരിൽ ഭംഗിയായി സംഘടിപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് ഏർപ്പെടുത്തിയ വി. ബാലറാം സ്മൃതി പുരസ്കാരം മാത്യു കുഴൽനാടൻ എം.എൽ.എയ്ക്ക് കെ. മുരളീധരൻ സമ്മാനിച്ചു. ട്രസ്റ്റ് ചെയർമാൻ സി.എ. ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ കെ. മുരളീധരൻ കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര പ്രവർത്തനങ്ങളെക്കുറിച്ച് തുറന്നും ശക്തമായും വിമർശിച്ചു.
“ശത്രുക്കളെക്കാൾ ഭയപ്പെടേണ്ടത് മിത്രഭാവേനയുള്ള ശത്രുക്കളെയാണ്. പാർട്ടി വിട്ടുപോകുന്നവരെ പേടിക്കേണ്ടതില്ല. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഒപ്പം നിന്ന് കുഴി തോണ്ടുന്നവരാണ് കോൺഗ്രസിന് ഏറ്റവും വലിയ ദോഷം വരുത്തുന്നത്,”
എന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ളവർ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കായി പ്രവർത്തിക്കുന്നതായി നടിക്കുമെന്നും, എന്നാൽ പാർട്ടിയുടെ ശക്തിക്കനുസരിച്ച് വിജയം നേടാൻ കഴിയാത്തതിന്റെ മുഖ്യകാരണം ഈ അകത്തള വിരോധമാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. പാർട്ടിയെ ദുർബലപ്പെടുത്തുന്ന പ്രവണതകൾ അനുവദിക്കാനാവില്ലെന്നും, അത്തരക്കാർക്ക് പാർട്ടി വിട്ടുപോകാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞങ്ങൾ പലരും രാഷ്ട്രീയത്തിന്റെ ഭാഗമായി പാർട്ടി വിട്ടുപോയ കാലമുണ്ട്. പക്ഷേ അകത്തുനിന്ന് പ്രവർത്തിക്കുന്നതായി നടിച്ച് ഒപ്പം നിന്ന് കുഴി തോണ്ടുമ്പോഴാണ് കണക്കുകൂട്ടലുകൾ തെറ്റിപ്പോകുന്നത്,”
എന്നും മുരളീധരൻ വ്യക്തമാക്കി.
തൃശൂരും തിരുവനന്തപുരം ജില്ലകളിൽ യു.ഡി.എഫിന് കൂടുതൽ എം.എൽ.എമാർ നേടാനായാൽ മാത്രമേ കോൺഗ്രസിന് ഭരണം നേടാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഒരു മുന്നണിയായതിനാൽ ഘടകകക്ഷികൾക്കും ആവശ്യമായ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും,

“യു.ഡി.എഫിൽ എല്ലാം കോൺഗ്രസിന് മാത്രം വേണമെന്ന നിലപാട് ശരിയല്ല,”
എന്നും അദ്ദേഹം ഓർമിപ്പിച്ചു.
സി.പി.എം സമ്പന്ന വിഭാഗങ്ങളെ ഉപയോഗിക്കുന്നുവെന്നും, മാർക്സിസ്റ്റ് പാർട്ടി മുതലാളിത്ത ആശയങ്ങളിലേക്കാണ് മാറിയിരിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു. വർഗീയത ഉയർത്തിപ്പിടിക്കുകയും അധികാരം നിലനിർത്താൻ എന്ത് വിട്ടുവീഴ്ചയും ചെയ്യാൻ തയ്യാറാവുകയും ചെയ്യുന്ന സമീപനമാണ് ഇപ്പോൾ സി.പി.എം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വി. ബാലറാം പൊതുജീവിതത്തിൽ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെയും സാമൂഹിക പ്രതിബദ്ധതയെയും അനുസ്മരിച്ചുകൊണ്ട് ട്രസ്റ്റ് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.
ജില്ലാ യു.ഡി.എഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ പുരസ്കാര ജേതാവിന് പ്രശസ്തിപത്രം സമർപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹിമാൻ കുട്ടി നിർവഹിച്ചു. ചികിത്സാ സഹായവും പെൻഷൻ വിതരണവും കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.

മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്, ജോസഫ് ചാലിശ്ശേരി, എം.കെ. അബ്ദുൽ സലാം, അഡ്വ. കെ.കെ. ഷിബു, ഹസ്സൻ തളികശ്ശേരി, പി.എം. താഹ, എം.വി. ഹൈദരാലി, എൻ.എം.കെ. നബീൽ, കെ.പി. ഉമ്മർ, വി.കെ. ഫസലുൽ അലി, ബഷീർ പൂക്കോട്, കെ.ജെ. ചാക്കോ, എ.ടി. സ്റ്റീഫൻ, പി. ഗോപാലൻ, നൗഫൽ എച്ച്.എം, ലീന സജീവൻ, ആർ. രവികുമാർ, പി.കെ. ജമാൽ, കെ.വി. ഷാനവാസ്, നിഖിൽ ജി. കൃഷ്ണൻ, ഒ.കെ.ആർ. മണികണ്ഠൻ, കെ.പി. ഉദയൻ, ആർ. ജയകുമാർ, ലിജിത് തരകൻ എന്നിവർ വി. ബാലറാമിന്റെ രാഷ്ട്രീയ-സാമൂഹിക സംഭാവനകൾ അനുസ്മരിച്ചു.
ട്രസ്റ്റ് അംഗങ്ങളായ പി.വി. ബദ്ധറുദ്ധീൻ സ്വാഗതവും അരവിന്ദൻ പല്ലത്ത് നന്ദിയും പറഞ്ഞു. വി.കെ. ജയരാജൻ, ശിവൻ പാലിയത്ത്, എ. രഞ്ജിത്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


