പട്ടാമ്പിയിൽ ലീഗ് സ്ഥാനാർഥി; എം.എ. സമദ് മുൻനിരയിൽ — കോങ്ങാട് കോൺഗ്രസിന്, രമ്യ ഹരിദാസിന്റെ പേരും പരിഗണനയിൽ
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് പാലക്കാട് ജില്ലയിലെ സീറ്റുകളുടെ പുനഃക്രമീകരണത്തിൽ യുഡിഎഫിനകത്ത് നിർണായക ധാരണ. പട്ടാമ്പി, കോങ്ങാട് നിയമസഭാ മണ്ഡലങ്ങൾ വച്ചുമാറാൻ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ഒത്തുതീർപ്പിലെത്തി. ധാരണ പ്രകാരം പട്ടാമ്പിയിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയെ ഇറക്കുകയും, കോങ്ങാട് മണ്ഡലം കോൺഗ്രസിന് കൈമാറുകയും ചെയ്യും.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ നേടിയ മുന്നേറ്റവും ‘വി ഫോർ പട്ടാമ്പി’ ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ മുസ്ലിം ലീഗ് വഹിച്ച നിർണായക പങ്കും പരിഗണിച്ചാണ് പട്ടാമ്പി സീറ്റ് ലീഗ് ആവശ്യപ്പെട്ടത്. യുഡിഎഫിന്റെ വോട്ട് വിഹിതം വർധിക്കാൻ ഈ ഇടപെടലുകൾ സഹായകമായെന്ന വിലയിരുത്തലാണ് ഇപ്പോൾ സീറ്റ് പുനഃക്രമീകരണത്തിലേക്ക് വഴിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പട്ടാമ്പിയിൽ ലീഗ് നേരിട്ട് മത്സരരംഗത്തിറങ്ങുന്നത്.
പട്ടാമ്പി മണ്ഡലത്തിൽ മുസ്ലിം ലീഗിൽ നിന്ന് എം.എ. സമദ് ആണ് സ്ഥാനാർഥിയായി ഏറ്റവും കൂടുതൽ പരിഗണനയിൽ ഉള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സമദിന്റെ പേര് അവസാന ഘട്ടത്തിൽ പരിഗണനയിൽ വന്നിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഇത്തവണ അദ്ദേഹത്തിന് ശക്തമായ സാധ്യതയുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ, ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം, അബ്ദുൽ റഷീദ് എന്നിവരുടെയും പേരുകൾ പ്രാഥമിക ചർച്ചകളിലുണ്ട്.
സീറ്റ് കൈമാറ്റത്തിന്റെ ഭാഗമായി നിലവിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന കോങ്ങാട് മണ്ഡലം കോൺഗ്രസിന് നൽകും. ഇവിടെ കോൺഗ്രസിൽ നിന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി തുളസി ടീച്ചർ, മുൻ എം.പി രമ്യ ഹരിദാസ്, പാലക്കാട് നഗരസഭ കൗൺസിലർ വിപിൻ എന്നിവരാണ് സാധ്യതാ പട്ടികയിൽ ഉള്ളത്. മണ്ഡലത്തിലെ സംഘടനാ ശക്തിയും വ്യക്തിപരമായ ജനപിന്തുണയും പരിഗണിച്ചാകും അന്തിമ തീരുമാനം.
ഡൽഹിയിൽ നടന്ന ഉയർന്നതല ചർച്ചകൾക്ക് പിന്നാലെയാണ് സീറ്റുകൾ വച്ചുമാറുന്നതിൽ യുഡിഎഫിൽ ഏകോപിത തീരുമാനമുണ്ടായത്. മുന്നണി തലത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അതേസമയം, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫിന്റെ പ്രചാരണ സമിതി അധ്യക്ഷൻ ആയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
സീറ്റ് പുനഃക്രമീകരണം പാലക്കാട് ജില്ലയിൽ യുഡിഎഫിന് പുതിയ ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് മുന്നണി നേതൃത്വം. സ്ഥാനാർഥി പ്രഖ്യാപനങ്ങളിലേക്ക് നീങ്ങുമ്പോൾ രാഷ്ട്രീയ ചർച്ചകൾ കൂടുതൽ ശക്തമാകാനാണ് സാധ്യത.


