തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (വെള്ളിയാഴ്ച) രാവിലെ 10.15ന് തലസ്ഥാന നഗരിയിൽ എത്തും. വിവിധ കേന്ദ്ര സർക്കാർ വികസന പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടൽ, ഫ്ലാഗ് ഓഫ് കർമ്മങ്ങൾ എന്നിവയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിർവഹിക്കുക..
രാവിലെ 10.45 മുതൽ 11.20 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക ചടങ്ങിലാണ് വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനംയും തറക്കല്ലിടലും നടക്കുക. ഔദ്യോഗിക പരിപാടികൾക്ക് ശേഷം രാവിലെ 11.30ഓടെ പുത്തരിക്കണ്ടം മൈതാനത്ത് തന്നെ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പൊതുയോഗത്തിലും പ്രധാനമന്ത്രി സംസാരിക്കും. ഏകദേശം ഒരു മണിക്കൂർ നീളുന്ന പൊതുയോഗത്തിന് ശേഷം ഉച്ചയ്ക്ക് 12.40ന് അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളും വ്യാപക ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. നഗരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും നഗരാതിർത്തികളിൽ കർശന സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും.
നാളെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ നഗരത്തിൽ പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സമയയളവിൽ നിരവധി പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും വാഹന പാർക്കിങ് പൂർണമായും നിരോധിച്ചിട്ടുണ്ട്.
ഡൊമസ്റ്റിക് എയർപോർട്ട് – ശംഖുമുഖം – ആൾസെയിന്റ്സ് – ചാക്ക പേട്ട – പള്ളിമുക്ക് – പാറ്റൂർ – ജനറൽ ആശുപത്രി – ആശാൻ സ്‌ക്വയർ – രക്തസാക്ഷി മണ്ഡപം – വി.ജെ.ടി – മെയിൻ ഗേറ്റ് – സ്റ്റാച്യു – പുളിമൂട് – ആയുർവേദ കോളേജ് – ഓവർ ബ്രിഡ്ജ് – മേലെ പഴവങ്ങാടി – പവർഹൗസ് ജംഗ്ഷൻ – ചൂരക്കാട്ട്പാളയം വരെയുള്ള റോഡുകളുടെ ഇരുവശങ്ങളിലും വാഹന പാർക്കിങ് അനുവദിക്കില്ല.
ഇതോടൊപ്പം, ശംഖുമുഖം – ഡൊമസ്റ്റിക് എയർപോർട്ട് – വലിയതുറ പൊന്നറപ്പാലം – കല്ലുംമ്മൂട് – അനന്തപുരി ഹോസ്പിറ്റൽ – ഈഞ്ചയ്ക്കൽ – മിത്രാനന്ദപുരം – എസ്.പി ഫോർട്ട് – ശ്രീകണ്ഠേശ്വരം പാർക്ക് – തകരപ്പറമ്പ് മേൽപ്പാലം – പവർഹൗസ് ജംഗ്ഷൻ വരെയുള്ള റോഡിലും ചാക്ക – അനന്തപുരി ഹോസ്പിറ്റൽ റോഡിന്റെയും ഇരുവശങ്ങളിലും വാഹന പാർക്കിങ് നിരോധിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ യാത്രകൾക്ക് മുൻകൂട്ടി ക്രമീകരണം നടത്തണമെന്നും പൊലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

