ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളി കടത്ത് – രണ്ടാം കേസിലും അറസ്റ്റ് രേഖപ്പെടുത്തി
ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ള കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന തന്ത്രിക്ക് വീണ്ടും തിരിച്ചടി. ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തി അന്വേഷണം സംഘം അറസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കട്ടിളപ്പാള്ളി കേസിൽ റിമാൻഡിൽ കഴിയുന്ന സാഹചര്യത്തിലാണ് ഈ പുതിയ അറസ്റ്റ്. ആദ്യ കേസിൽ ചുമത്തിയ അതേ ഗുരുതര കുറ്റങ്ങൾ തന്നെയാണ് രണ്ടാം കേസിലും ചുമത്തിയിരിക്കുന്നത്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണപാളികൾ നീക്കം ചെയ്ത് അനധികൃതമായി കൈമാറിയ സംഭവത്തിൽ തന്ത്രിയെ പ്രതിയാക്കാൻ കോടതിയുടെ അനുമതിയും അന്വേഷണ സംഘം നേടി.
ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണത്തിന്റെ തിളക്കം നഷ്ടപ്പെട്ടുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അവ നീക്കം ചെയ്യാൻ തന്ത്രി നിർദ്ദേശം നൽകിയതെന്ന് എസ്ഐടി കണ്ടെത്തി. സ്വർണ്ണപ്പാളികൾ മാറ്റുന്നതിനായി ‘അനുജ്ഞാ കലശം’ നടത്തിയത് തന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഇതിന് പിന്നാലെ, ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കൈമാറാൻ തന്ത്രി അനുമതി നൽകിയതായും, മിനുക്കൽ എന്ന വ്യാജേന ക്ഷേത്രത്തിന് പുറത്തേക്ക് സ്വർണം കൊണ്ടുപോകാൻ തന്ത്രി മൗനാനുവാദം നൽകിയതായും എസ്ഐടി വ്യക്തമാക്കുന്നു. ഇത് ഗുരുതരമായ ആചാരലംഘനവും വിശ്വാസവഞ്ചനയുമാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
ഇതോടൊപ്പം, ശബരിമലയിൽ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ച നടപടികളിലും അഴിമതി നടന്നതായി എസ്ഐടി സംശയിക്കുന്നു. തന്ത്രിയുടെ വീട്ടിൽ നിന്നാണ് പഴയ കൊടിമരത്തിന്റെ ഭാഗമായ സ്വർണം പൊതിഞ്ഞ വാജി വാഹനം കണ്ടെത്തിയത്. ഇത് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.
കൊടിമരം മാറ്റുന്ന സമയത്ത് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. സ്വർണ്ണവുമായി ബന്ധപ്പെട്ട കൂടുതൽ അനധികൃത ഇടപാടുകൾ പുറത്തുവരുമെന്ന സൂചനകളും അന്വേഷണ സംഘം നൽകുന്നു.
ശബരിമലയിലെ ആചാരങ്ങളും സമ്പത്തും ദുരുപയോഗം ചെയ്തുവെന്ന ഗുരുതര ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ, അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് എസ്ഐടിയുടെ നീക്കം. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ കുടുങ്ങാൻ സാധ്യതയുണ്ടെന്നാണ് സൂചന.
വിശ്വാസികളുടെ വികാരങ്ങളെ വേദനിപ്പിച്ച സംഭവത്തിൽ നിയമനടപടികൾ ശക്തമാകുമ്പോൾ, ശബരിമലയിൽ നടന്നുവന്ന അനധികൃത ഇടപാടുകളുടെ മുഴുവൻ ശൃംഖല പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

