തിരുവനന്തപുരം: തമിഴ് ജനതയുടെ പ്രധാന വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ ഇന്ന് ആഘോഷിക്കുന്നു. തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാകുക.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ സാംസ്‌കാരിക പങ്കാളിത്തം കണക്കിലെടുത്താണ് കേരള സർക്കാർ അവധി പ്രഖ്യാപിച്ചത്. അതേസമയം, തമിഴ്നാട്ടിൽ ഇന്ന് മുതൽ 18 വരെ തുടർച്ചയായി നാല് ദിവസങ്ങളാണ് പൊതു അവധി. തെലങ്കാനയും പൊങ്കലിനോടനുബന്ധിച്ച് നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി രാവിലെ മുതൽ തന്നെ വീടുകളിൽ പൊങ്കൽ സമർപ്പണം ആരംഭിച്ചു. വീടുകളുടെ മുൻവശങ്ങളിൽ അടുപ്പുകൂട്ടി മൺപാനകളിൽ പാലും അരിയും ശർക്കരയും ചേർത്ത് മധുരമുള്ള പൊങ്കൽ തയ്യാറാക്കുന്നതാണ് ആചാരം. ഒരു വർഷത്തെ കാർഷിക സമൃദ്ധിക്കായി പ്രകൃതിയോടും സൂര്യനോടും നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് ഈ ചടങ്ങുകൾ.
വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ സമൂഹ പൊങ്കൽ സമർപ്പണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. തൈമാസത്തിലെ ആദ്യദിനമാണ് തൈപ്പൊങ്കലായി ആചരിക്കുന്നത്. നാളെയാണ് മാട്ടുപ്പൊങ്കൽ — കർഷകർക്കൊപ്പം കൃഷിയിൽ പങ്കാളികളാകുന്ന കാലികൾക്കുള്ള ആദര ദിനം. തുടർന്ന് ബന്ധുജനങ്ങളെ സന്ദർശിക്കുന്ന ‘കാണും പൊങ്കൽ’ ദിനത്തോടെ ആഘോഷങ്ങൾക്ക് സമാപനമാകും.
അതേസമയം, തമിഴ്നാട്ടിൽ പ്രസിദ്ധമായ ജെല്ലിക്കെട്ട് മത്സരങ്ങൾക്കും ഇന്ന് തുടക്കമാകും. അവണിയാപുരത്തിലാണ് മത്സരങ്ങൾക്ക് തുടക്കം. പാലമേട്ടിൽ 16നും അളങ്കനല്ലൂരിൽ 17നും ജെല്ലിക്കെട്ട് നടക്കും. അളങ്കനല്ലൂരിലെ ജെല്ലിക്കെട്ട് മത്സരങ്ങൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഫ്ളാഗ് ഓഫ് ചെയ്യും.സംസ്ഥാന അതിർത്തികൾക്കപ്പുറത്തേക്കും വ്യാപിച്ച ആഘോഷങ്ങളോടെ തൈപ്പൊങ്കൽ തമിഴ് ജനതയുടെ ഐക്യത്തിന്റെയും കാർഷിക സംസ്‌കാരത്തിന്റെയും ഉത്സവമായി മാറുകയാണ്.

