തൃശൂർ: കലയും സംസ്‌കാരവും പൂരപ്രൗഢിയും കൈകോർക്കുന്ന അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ ഇന്ന് തിരിതെളിയും. രാവിലെ 10ന് പാറമേക്കാവ് ക്ഷേത്രത്തിന് എതിർവശത്തുള്ള എക്സിബിഷൻ ഗ്രൗണ്ടിലെ ഒന്നാം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ബി.കെ. ഹരിനാരായണൻ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാർഥികൾ മനോഹരമായ നൃത്തരൂപത്തിലൂടെ അവതരിപ്പിക്കും. പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർഥികൾ ഒരുക്കിയ തീം സോങ് കലോത്സവത്തിന്റെ ആശയം കൂടുതൽ മനോഹരമായി അവതരിപ്പിക്കും.
അഞ്ചുദിവസം നീളുന്ന കലോത്സവത്തിൽ 25 വേദികളിലായി 15,000-ത്തിലധികം പ്രതിഭകൾ വിവിധ കലാമത്സരങ്ങളിൽ മാറ്റുരക്കും. തൃശൂരിന്റെ പൂരപൈതൃകത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ പാണ്ടിമേളവും കുടമാറ്റവും കലോത്സവത്തിന്റെ ഭാഗമാകും. 64-ാമത് കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികൾ കുടമാറ്റത്തിൽ അണിനിരക്കും എന്നതാണ് പ്രത്യേകത.
പൂക്കളുടെ പേരുകളിൽ ഒരുക്കിയ 25 വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കലോത്സവ വേദികൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്നതിനാൽ നഗരമൊട്ടാകെ ഉത്സവാന്തരീക്ഷം നിറയും.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, സ്വാഗതസംഘം ചെയർമാനും റവന്യൂ മന്ത്രിയുമായ കെ. രാജൻ, വിവിധ ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. കലയുടെ മഹാമേളയിലൂടെ തൃശൂർ വീണ്ടും കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി മാറുകയാണ്.

