അതിരുദ്ര യാഗപുണ്യം നുകർന്ന് ഭക്തജനങ്ങൾ: ശൈവമന്ത്രങ്ങളുടെ നാദമുയർന്ന് മമ്മിയൂരിൽ മഹാരുദ്രയജ്ഞം ആത്മീയോത്സവമായി
ഗുരുവായൂർ: ശൈവമന്ത്രങ്ങളുടെ ഗംഭീര നാദമുയർന്ന് ദിവ്യചൈതന്യത്തിൽ ലയിച്ച വസോർധാരയോടെ മമ്മിയൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ നടന്ന നാലാം അതിരുദ്രയജ്ഞത്തിനായി സംഘടിപ്പിച്ച നാലാമത് മഹാരുദ്രയജ്ഞം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു. യജ്ഞപുണ്യം നുകരാൻ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്ര സന്നിധിയിൽ എത്തിയത്.

11 വെള്ളിക്കലശകുടങ്ങളിൽ എണ്ണ, പഞ്ചാമൃതം, പഞ്ചഗവ്യം, നെയ്യ്, പാൽ, തൈര്, തേൻ, കരിമ്പിൻ നീര്, ചെറുനാരങ്ങ നീര്, ഇളനീർ, അഷ്ടഗന്ധജലം എന്നിവ ശ്രീരുദ്ര മന്ത്രജപത്താൽ ചൈതന്യമാക്കിയ ശേഷം മഹാദേവന് രുദ്രാഭിഷേകം അർപ്പിച്ചു. 11 ദിവസങ്ങളിലായി നടന്ന അഭിഷേക ചടങ്ങുകളിൽ ആകെ 121 കലശകുടങ്ങളാണ് മഹാദേവന് അഭിഷേകം ചെയ്തത്.
ധാര മുറിയാതെ ഹോമകുണ്ഠത്തിലേക്ക് ശുദ്ധമായ പശുവിൻ നെയ്യ് അർപ്പിക്കുന്ന വസോർധാരയായിരുന്നു ഇന്നത്തെ പ്രധാന ചടങ്ങ്. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് വസോർധാരയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. മഹാദേവന്റെ കലശാഭിഷേകം ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.
നാഗക്കാവിലെ നാഗപ്പാട്ട്, നാവോർപ്പാട്ട്, സർബലി എന്നിവയ്ക്കും ഇതോടെ സമാപനമായി. സാംസ്കാരിക പരിപാടികളുടെ ഭാഗമായി രാവിലെ ഗുരുവായൂർ ഗോപൻ മാരാരും സംഘവും അവതരിപ്പിച്ച ആൽത്തറ മേളം ഭക്തരുടെ മനം കവർന്നു. തുടർന്ന് നടരാജ മണ്ഡപത്തിൽ ശ്രീരാം ഓങ്ങല്ലൂരിന്റെ പുല്ലാങ്കുഴൽ കച്ചേരിയോടെ സാംസ്കാരിക പരിപാടികൾക്ക് തിരശ്ശീല വീണു.
യജ്ഞ സമാപനത്തോടനുബന്ധിച്ച് നടന്ന പ്രസാദ ഊട്ടിൽ 3000-ലധികം ഭക്തർ പങ്കെടുത്തു. മഹാരുദ്രയജ്ഞത്തിന്റെ സമാപനം മമ്മിയൂർ ക്ഷേത്രത്തെ ആത്മീയ ചൈതന്യത്തിന്റെ കേന്ദ്രമാക്കി മാറ്റുകയായിരുന്നു.

