പാലക്കാട് കോൺഗ്രസിൽ സ്ഥാനാർത്ഥി പോര്
→ തൃത്താലയിൽ വി.ടി ബൽറാം വീണ്ടും
→ പാലക്കാട് സീറ്റിൽ എ. തങ്കപ്പനെ ഇറക്കാൻ നീക്കം
→ പട്ടാമ്പി സീറ്റ് ലീഗിന് നൽകില്ലെന്ന് ജില്ലാ കോൺഗ്രസ്
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ശക്തമാകുന്നതിനിടെ, പാലക്കാട് ജില്ലയിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമായി. തൃത്താല മണ്ഡലത്തിൽ നിലവിലെ എംഎൽഎയായ വി.ടി ബൽറാം വീണ്ടും മത്സരിക്കുമെന്ന് ജില്ലാ നേതൃയോഗത്തിൽ ഏകദേശ ധാരണയായി. വിജയസാധ്യതയുള്ള നേതാവെന്ന നിലയിൽ ബൽറാമിനെ തന്നെ വീണ്ടും രംഗത്തിറക്കണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉയർന്നു.
അതേസമയം, പാലക്കാട് മണ്ഡലത്തിൽ ഡി.സി.സി പ്രസിഡൻ്റ് എ. തങ്കപ്പനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കങ്ങൾ ജില്ലാ കോൺഗ്രസ് നേതൃത്വത്തിൽ ശക്തമാകുകയാണ്. തങ്കപ്പനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാലക്കാട് ജില്ലാ നേതൃയോഗത്തിൽ ഉയർന്നതിനെ തുടർന്ന്, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെ ഇക്കാര്യം നേതാക്കൾ അറിയിച്ചു.
പട്ടാമ്പി മണ്ഡലത്തിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടും നിലപാട് കടുപ്പിച്ചിരിക്കുകയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം. പട്ടാമ്പി സീറ്റ് ലീഗിന് നൽകില്ല, മണ്ഡലം കോൺഗ്രസിന് തന്നെ വേണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
ഇതിനിടെ, പാലക്കാട് മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ്, എ. തങ്കപ്പനെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടുമായി ജില്ലാ കോൺഗ്രസ് മുന്നോട്ട് വരുന്നത്. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് പാർട്ടി നേതൃത്വം ഉടൻ എത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

